National
മതേതര സ്വത്ത് അവകാശ നിയമം പിന്തുടരാൻ മുസ്ലിം വനിതക്ക് സാധിക്കുമോ? കേന്ദ്രത്തോട് മറുപടി തേടി സുപ്രീം കോടതി
മലയാളിയായ സഫിയ പി എം നൽകിയ ഹരജിയിലാണ് സുപ്രിം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്.

ന്യൂഡൽഹി | മുസ്ലിം കുടുംബത്തിൽ ജനിച്ച വ്യക്തിക്ക് സ്വത്തിന്ടെ കാര്യത്തിൽ മതേതര സ്വത്ത് അവകാശ നിയമം പിന്തുടരാൻ സാധിക്കുമോ, അതോ ശരീഅത്ത് നിയമം തന്നെ പാലിക്കാൻ അയാൾ ബാധ്യസ്ഥനാണോ എന്ന് ആരാഞ്ഞ് സുപ്രീം കോടതി. നാലാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതി കത്ത് നൽകി. ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയുടെ നേത്രത്വത്തിലുള്ള ബെഞ്ചാണ് മറുപടി തേടിയത്. കേസ് മെയ് അഞ്ചിന് വീണ്ടും പരിഗണിക്കും.
മലയാളിയായ സഫിയ പി എം നൽകിയ ഹരജിയിലാണ് സുപ്രിം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്. തന്റെ മകൻ ഓട്ടിസം ബാധിതനാണെന്നും മകളാണ് അവനെ പരിചരിക്കുന്നതെന്നും അതിനാൽ തന്റെ മുഴുവൻ സ്വത്തും മകൾക്ക് വിട്ടുനല്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. താനും ഭർത്താവും ഇസ്‍ലാം മത ആചാരങ്ങൾ അനുഷ്ടിച്ച് ജീവിക്കുന്നവർ അല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശരീഅത്ത് നിയമ പ്രകാരം മാതാപിതാക്കളുടെ സ്വത്ത് വിഭജിക്കുമ്പോൾ മകന് ലഭിക്കുന്നതിന്റെ പകുതിയേ മകൾക്ക് ലഭിക്കുകയുള്ളൂ. ഹർജിക്കാരിയുടെ കേസിൽ ഇവരുടെ മകൻ ഡൌണ് സിൻഡ്രോം കാരണം മരണപ്പെടുകയാണെങ്കിൽ അവരുടെ മകൾക്ക് സ്വത്തിന്റെ മൂന്നിൽ ഒന്ന് മാത്രമെ ലഭിക്കുകയുള്ളൂ. ശേഷിക്കുന്ന ഭാഗം ബന്ധുക്കൾക്ക് പോകുമെന്നും ഹർജിയിൽ പറയുന്നു.
നിലവിൽ മുസ്ലിംകൾക്ക് ഇന്ത്യൻ പിന്തുടർച്ച അവകാശ നിയമം ബാധകമല്ല. ശരീഅത്ത് നിയമപ്രകാരമാണ് മുസ്‍ലിംകളുടെ സ്വത്ത് വീതംവെക്കുന്നത്. മതങ്ങൾ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും പൊതുവായ സിവിൽ നിയമങ്ങൾ ഉൾകൊള്ളുന്ന ഏക സിവിൽ നിയമം കൊണ്ടുവരണമെന്ന ബി ജെ പിയുടെ ആവിശ്യം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഈ ഹരജി കോടതിയിൽ എത്തുന്നത്.
അതേ സമയം ഇന്നലെ ഏക സിവിൽ കോഡ് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഘണ്ഡ് മാറിയിരിക്കുയകയാണ്. നിലവിൽ ഉത്തരാഘണ്ഡിലെ ചില ഗോത്രങ്ങളെ ഏകസിവിൽ കോഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.