Kerala
എറണാകുളം ജില്ലാ കോടതി വളപ്പിലെ സംഘർഷത്തിൽ പത്ത് പേർക്കെതിരെ കേസ്
സ്ഥലത്ത് വീണ്ടും സംഘർഷം

കൊച്ചി | എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു. അഭിഭാഷകർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
സ്ഥലത്ത് വീണ്ടും ഇന്ന് സംഘർഷമുണ്ടായി. ജില്ലാ കോടതി വളപ്പിൽ നിന്ന് മഹാരാജാസ് കോളജ് കോമ്പൗണ്ടിലേക്ക് മദ്യക്കുപ്പിയും കല്ലുമെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് വിദ്യാർഥി യൂനിയൻ ചെയർമാൻ അഭിനന്ദ് പറഞ്ഞു.
ജില്ലാ ബാര്‍ അസ്സോസിയേഷന്‍ ആഘോഷത്തിനിടെ ഇന്നലെ അര്‍ധരാത്രിയായിരുന്നു ഇരുകൂട്ടരും തമ്മില്‍ സംഘർഷം ഉടലെടുത്തത്. സംഭവത്ല്‍തിൽ 16 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരുക്കേറ്റിരുന്നു.
ബാര്‍ അസ്സോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. എന്നാൽ കോടതിക്ക് മുന്നില്‍ വിദ്യാര്‍ഥിനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് എസ് എഫ് ഐ വാദം.