Connect with us

Kerala

ബാറിലുണ്ടായ തര്‍ക്കത്തിനിടെ യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

കേസിലെ ഒന്നാം പ്രതിയായ കുറ്റപ്പുഴ ആറ്റുമാലില്‍ വീട്ടില്‍ സുജു കുമാര്‍ (29), ഇയാളെ ഒളിവില്‍ താമസിക്കുവാന്‍ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയില്‍ വീട്ടില്‍ നിഖില്‍ പ്രസാദ് (29) എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

തിരുവല്ല | തിരുവല്ല നഗര മധ്യത്തിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുന്‍ കാപ്പാ പ്രതികളായ രണ്ടുപേര്‍ തിരുവല്ല പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതിയായ കുറ്റപ്പുഴ ആറ്റുമാലില്‍ വീട്ടില്‍ സുജു കുമാര്‍ (29), ഇയാളെ ഒളിവില്‍ താമസിക്കുവാന്‍ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയില്‍ വീട്ടില്‍ നിഖില്‍ പ്രസാദ് (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് രാത്രി 10ഓടെ മഞ്ഞാടി ജംഗ്ഷനു സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലയില്‍ നിന്നും മഞ്ഞാടി ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന ഗോകുല്‍, അഖിലേഷ് എന്നിവരെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. കാര്‍ തടഞ്ഞ സുജു കുമാറും സംഘവും ആദ്യം അഖിലേഷിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഗോകുലിന്റെ തലയ്ക്ക് വടിവാള്‍ ഉപയോഗിച്ച് വെട്ടി.

കേസില്‍ മൂന്നു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ സുജു കുമാറിനെ ചേരാനല്ലൂരെ ഒളിയിടത്തില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച പുലര്‍ച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുജുവിന് ഒളിത്താവളം ഒരുക്കി നല്‍കിയ കേസിലാണ് നിഖില്‍ പ്രസാദിന്റെ അറസ്റ്റ്. തിരുവല്ലയില്‍ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ സുജുവിനും നിഖിലിനും എതിരെ ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ഡി വൈ എസ് പി. എസ് അഷാദ് പറഞ്ഞു.

 

Latest