Connect with us

Kerala

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

എഫ്‌ഐആര്‍ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം| അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എഫ്‌ഐആര്‍ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമെന്നാണ് വിവരം.

മുംബൈയിലെ മൂന്ന് കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ എട്ട് കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്‌സ് എന്നീ കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണെന്നാണ് ആരോപണം.

കെ എം എബ്രഹാമിനെതിരായുള്ള പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ എം എബ്രഹാമിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത് വലിയ വിവാദമായിരുന്നു. പെന്‍ ഡൗണ്‍ സമരം നടത്തി ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചിരുന്നു.  പിന്നീട് ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസില്‍ ക്ലീന്‍ ചീറ്റ് കിട്ടുകയും ചെയ്തു.

എന്നാല്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി 2017ല്‍ തള്ളുകയും ചെയ്തു. പിന്നീട് കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കെഎം എബ്രഹാമിനെ രക്ഷപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടന്നതായി കോടതി വിലയിരുത്തി. വരവില്‍ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.

 

 

Latest