Connect with us

Pathanamthitta

മദ്രസകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയം: ജമാഅത്ത് ഫെഡറേഷന്‍

രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന അവകാശത്തിന്മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നത്

Published

|

Last Updated

പത്തനംതിട്ട |  രാജ്യത്തെ മദ്രസകള്‍ക്കെതിരായി ബാലാവകാശ കമ്മീഷനെ മുന്നില്‍ നിര്‍ത്തി ബി ജെ പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നാടകം അപലപനീയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി. രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന അവകാശത്തിന്മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നത്. കുഞ്ഞുമനസ്സുകളില്‍ നന്മവളര്‍ത്തുക എന്ന മഹത്തായ സംസ്‌കാരമാണ് മദ്രസകളുടേത്. മദ്രസ പഠനം നേടിയ പല പ്രമുഖരും രാജ്യത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്.

രാജ്യ പുരോഗതിക്ക് വേണ്ടി പങ്കാളിയാകാന്‍ മദ്രസ വിദ്യാഭ്യാസജീവിതം പങ്കുവഹിച്ചതായി എ പി ജെ അബ്ദുല്‍ കലാം ഒരിക്കല്‍ പറഞ്ഞിരുന്നു. ഇത്തരം നിരവധി മഹത്തുക്കളെ സംഭാവന ചെയ്ത ഒരു സാംസ്‌കാരിക നിലയമാണ് മദ്രസകള്‍. രാജ്യസ്നേഹവും അയല്‍പക്ക കടമയും രക്ഷകര്‍ത്താക്കളോടും ഗുരുനാഥന്മാരോടും മുതിര്‍ന്നവരോടും കാണിക്കേണ്ട ബഹുമാനവും കാരുണ്യവും അടക്കം ഭക്തിയിലാര്‍ന്ന വിദ്യാഭ്യാസ ക്രമമാണ് മദ്രസകളില്‍. മദ്രസകള്‍ അടച്ചുപൂട്ടുക എന്നത് ആര്‍എസ്എസ് നയമാണ്. ഇതിന്റെ ഭാഗമായാണ് മദ്രസകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുന്നത് എന്ന് വേണം കരുതാന്‍. എന്ത് വിലകൊടുത്തും മദ്രസകളെ സംരക്ഷിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ റസാക്ക്, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ റഹീം മൗലവി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അന്‍സാരി ഏനാത്ത്,
ഷാജി പന്തളം, അബ്ദുല്ലത്തീഫ് മൗലവി കോളാമല, സെക്രട്ടറി അബ്ദുറഹീം കുമ്മണ്ണൂര്‍ സുബൈര്‍ കാട്ടൂര്‍ സംസാരിച്ചു

 

Latest