Kerala
ചെന്താമര റിമാന്‍ഡില്‍; ഇനി ആലത്തൂര്‍ ജയിലില്‍
കൊലപാതകം നടത്തിയതില്‍ പ്രതി സന്തോഷവാനാണെന്ന് റിമാന്‍ഡ് റിപോര്‍ട്ട്

പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയായിരുന്നു പ്രതി പിടിയിലായത്. ഇയാളെ ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി.
ജനരോഷം കടുത്തതോടെ പ്രതിയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ ആലത്തൂര്‍ ഡിവൈ എസ് പി ഓഫീസിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് കോടതിയിലെത്തിച്ചത്. കൊലപാതകം ആസൂത്രിതമാണെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. അയല്‍വാസികള്‍ക്കെതിരെ തുടര്‍ച്ചയായി ഭീഷണി മുഴക്കുന്ന പ്രതി നാട്ടുകാരുടെ പേടി സ്വപ്‌നമാണെന്നും റിമാന്‍ഡ് റിപോര്‍ട്ടിലുണ്ട്. കൊലപാതകം പൂര്‍വ വൈരാഗ്യത്തിലാണ്. കൊലപാതകം നടത്തിയതില്‍ പ്രതി സന്തോഷവാനാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അഞ്ച് പേരെ കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് വിവരം. പിണങ്ങി വേര്‍പ്പെട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്തുത്താനാണ് ആദ്യം ഇയാള്‍ പദ്ധതിയിട്ടത്. പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. 2019 ല്‍ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരന്‍ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി ചെന്താമര മൊഴി നല്‍കി. കൃത്യത്തിന് ശേഷം പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി ഇന്നലെ രാത്രി വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് മടങ്ങും വഴിയാണ് പാടത്തുവെച്ച് പിടിയിലായത്