Connect with us

Articles

മുഖ്യ തിര. കമ്മീഷണറുടെ ഹിന്ദുത്വ ചായ്്‌വുകള്‍

സമ്പൂര്‍ണമായി സംഘ്പരിവാര്‍ അജന്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ എ എസ് കേഡറെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കുക വഴി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആര്‍ എസ് എസ് അജന്‍ഡ യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ കളമൊരുക്കിയിരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാകും 2027ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. 20ഓളം നിയമസഭാ തിരഞ്ഞെടുപ്പുകളും ഗ്യാനേഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കും.

Published

|

Last Updated

ഭരണഘടനയെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാനുള്ള ഹിന്ദുത്വ സര്‍ക്കാറിന്റെ കുടിലമായ നീക്കങ്ങളുടെ ഭാഗമായിട്ടാണ് രാംനാഥ് കോവിന്ദ് കമ്മിറ്റി നിയോഗിക്കപ്പെട്ടത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആര്‍ എസ് എസ് അജന്‍ഡക്കാവശ്യമായ നിര്‍ദേശങ്ങള്‍ എഴുതിവാങ്ങാനായിരുന്നു അത്തരമൊരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടത് എന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികളുടെയും ഭരണഘടനാ വിദഗ്ധരുടെയും ഭാഗത്തു നിന്ന് നേരത്തേ തന്നെ ഉയര്‍ന്നുവന്നതാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയാകെ ഏകോപിപ്പിച്ച് ബി ജെ പിയുടെ പ്രഖ്യാപിത നയമായ പ്രസിഡന്‍ഷ്യല്‍ സിസ്റ്റത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെക്കാലമായി മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അത്തരം കുടില നീക്കങ്ങളുടെ ഭാഗമായിട്ടുതന്നെ വേണം അമിത് ഷായുടെ വിശ്വസ്തനെ ഇപ്പോള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിച്ചിരിക്കുന്ന നടപടിയെ വിലയിരുത്തേണ്ടത്. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാര്‍ കഴിഞ്ഞ ചൊവ്വാഴ്ച വിരമിച്ചതിനെ തുടര്‍ന്നാണ് ഗ്യാനേഷ്‌കുമാര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്‌ഷന്‍ കമ്മിറ്റിയാണ് ഗ്യാനേഷ്‌കുമാറിന്റെ പേരിന് അംഗീകാരം നല്‍കിയത്. ഹരിയാന കേഡര്‍ വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായും സെലക്‌ഷന്‍ കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമനിര്‍മാണം നടത്തിയതിനു ശേഷം ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ്‌കുമാര്‍. 2023 ഡിസംബറില്‍ പാസ്സാക്കിയ നിയമപ്രകാരം ചീഫ് ജസ്റ്റിസിന് പകരം സെലക്‌ഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി നിശ്ചയിക്കുന്ന മന്ത്രി എന്നതാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ സെലക്‌ഷന്‍ കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പിന്റെ അടിസ്ഥാന സ്തംഭത്തെ തന്നെ സ്വന്തക്കാരെ നിയമിച്ച് സ്വാധീനിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമായിരുന്നുവെന്ന കാര്യമാണ് ഗ്യാനേഷ്‌കുമാറിന്റെ നിയമനത്തിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഗ്യനേഷ്‌കുമാര്‍ 2024 മാര്‍ച്ചിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയോഗിക്കപ്പെടുന്നത്. ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് ഗ്യാനേഷ്‌കുമാറിന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവി നല്‍കിയിരിക്കുന്നു. ഇദ്ദേഹം അമിത് ഷാക്ക് കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആളാണ്. നേരത്തേ കേരള ഹൗസ് റസിഡന്‍സ് കമ്മീഷണറുമായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി പ്രതിരോധ മന്ത്രാലയം ജോ. സെക്രട്ടറിയായും ആഭ്യന്തര മന്ത്രാലയം ജോ. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുപോലെ അഡീഷനല്‍ സെക്രട്ടറിയായും പാര്‍ലിമെന്ററികാര്യ മന്ത്രാലയം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന നടപടികളില്‍ പ്രധാന പങ്കുവഹിച്ച ആളാണ്. 2018-21ല്‍ ഗ്യാനേഷ്‌കുമാര്‍ ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറിയായിരുന്നു. എല്ലാവിധ ഭരണഘടനാപരമായ നടപടിക്രമങ്ങളെയും അട്ടിമറിച്ചുകൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടത്തുകളയുന്നതിനുള്ള വിജ്ഞാപനം തയ്യാറാക്കുന്നതിലും അത് രാഷ്ട്രപതിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലും അമിത് ഷായുടെ വലംകൈയായി പ്രവര്‍ത്തിച്ചത് ഗ്യാനേഷ്‌കുമാറാണ്.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിക്കുന്നതിലും നിര്‍ണായകമായ പങ്കാണ് ഗ്യാനേഷ്‌കുമാര്‍ വഹിച്ചിട്ടുള്ളത്. സമ്പൂര്‍ണമായി സംഘ്പരിവാര്‍ അജന്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ എ എസ് കേഡറെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കുക വഴി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആര്‍ എസ് എസ് അജന്‍ഡ യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ കളമൊരുക്കിയിരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. 2029 ജനുവരി 26 വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ്‌കുമാറിന് തുടരാന്‍ കഴിയും. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാകും 2027ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. 20ഓളം നിയമസഭാ തിരഞ്ഞെടുപ്പുകളും ഗ്യാനേഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ നടക്കും. മാത്രമല്ല 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ തന്നെയായിരിക്കും. ഗ്യാനേഷ്‌കുമാറിനെ പോലുള്ള കടുത്ത സംഘ്പരിവാര്‍ അജന്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന ഐ എ എസ് കേഡറെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കി നിയോഗിച്ചുകൊണ്ടുള്ള നടപടിയെ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റി റിപോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തേ തന്നെ അംഗീകാരം കൊടുത്തതാണ്. സര്‍ക്കാറിന്റെ ഈ തീരുമാനം ശക്തമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയതാണ്. ഇന്ത്യയുടെ ബഹുത്വത്തെയും ഭരണഘടനയുടെ ഫെഡറലിസ്റ്റിക് സമീപനങ്ങളെയും അട്ടിമറിക്കാനുള്ള നീക്കമാണിത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കൃത്യമായ ആര്‍ എസ് എസ് അജന്‍ഡയില്‍ ഉയര്‍ന്നുവരുന്നതാണെന്ന് മതനിരപേക്ഷ ജനാധിപത്യവാദികള്‍ മനസ്സിലാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. ഇന്ത്യയുടെ ഭാഷാ, സാംസ്‌കാരിക വൈവിധ്യങ്ങളെയാകെ നിഷേധിക്കുന്നതും ഹിന്ദുത്വമെന്ന ഏകാത്മകതയെ ബലംപ്രയോഗിച്ച് അടിച്ചേല്‍പ്പിക്കുന്നതുമാണ് ആര്‍ എസ് എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. ആര്‍ എസ് എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഇക്കാര്യം വിചാരധാരയില്‍ തുറന്നെഴുതിയിട്ടുണ്ട്.
ഗോള്‍വാള്‍ക്കര്‍ “ഒരു ദേശം, ഒരു രാഷ്ട്രം, ഒരു നിയമസഭ, ഒരു നിര്‍വഹണവിഭാഗം’ എന്ന ചിന്താപദ്ധതിയില്‍ നിന്നാണ് തന്റെ ആദര്‍ശാത്മക ഹിന്ദുരാഷ്ട്രത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ഗോള്‍വാള്‍ക്കര്‍ പറയുന്നത്, നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്താന്‍ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ വ്യത്യാസങ്ങളെ അനുവദിച്ചുകൂടാ എന്നാണ്. ഹിന്ദിയെ ഏക ഭാഷയാക്കി ഹിന്ദു രാഷ്ട്രത്തിനാവശ്യമായ ഏകാത്മകത ഉണ്ടാക്കണമെന്നാണ് ഗോള്‍വാള്‍ക്കര്‍ നിര്‍ദേശിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും ഭാഷാ ദേശീയതകളെയും ജനാധിപത്യപരമായി ഉള്‍ക്കൊള്ളാനാണ് ഭരണഘടനയിലെ മതനിരപേക്ഷ ഫെഡറല്‍ തത്ത്വങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യയെന്ന രാഷ്ട്രത്തിനകത്തെ സ്വയംഭരണമോ അര്‍ധ ഭരണമോയുള്ള സ്റ്റേറ്റുകള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട് എന്നാണ് വാദിക്കുന്നത്.
ഇന്ന് ഇന്ത്യയില്‍ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളുള്ള 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. അവിടങ്ങളില്‍ ജനാധിപത്യവിരുദ്ധമായ ഏകീകരണം അടിച്ചേല്‍പ്പിക്കാനുള്ള ആര്‍ എസ് എസിന്റെ നീക്കമാണ് “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാനുള്ള ശ്രമം എന്ന കാര്യത്തില്‍ സംശയമില്ല. “ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം’ എന്ന ആര്‍ എസ് എസ് മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാണിത്. സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന സാമൂഹിക, സാമ്പത്തിക, സേവന മേഖലകളിലേക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ കടന്നുകയറ്റം, തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ബി ജെ പിയുടെ അസഹിഷ്ണുത, മുമ്പൊരു നേതാവിനും കഴിയാത്തവിധം രാജ്യത്തെ മാറ്റിത്തീര്‍ക്കാന്‍ ബഹുമുഖ കഴിവുള്ളയാളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടാനുള്ള വ്യഗ്രത തുടങ്ങി രാജ്യമെത്തപ്പെട്ട സ്വേച്ഛാധിപത്യവാഴ്ചയുടെ പ്രതിഫലനവുമാണ് ഈ നീക്കം. ഇന്ത്യയുടെ വൈവിധ്യങ്ങളിലെ ശക്തിയെ നിഷേധിക്കാനുള്ള പ്രത്യയശാസ്ത്രപരമായ അജന്‍ഡയും ഇതിനു പിന്നിലുണ്ട്. പകരം സമ്പൂര്‍ണമായ ഏകാത്മകത്വമാണ് ലക്ഷ്യംവെക്കുന്നത്.

“ഒരു രാജ്യം ഒരു നികുതി’, ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ എന്നിവ അടിച്ചേല്‍പ്പിച്ചതിനും അപ്പുറമാണ് “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന അജന്‍ഡ. ഇത് നടപ്പായാല്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയവും ഭരണപരവുമായ അധികാരം പല മടങ്ങ് വര്‍ധിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ ഏറെ ദുര്‍ബലമാകും. സംസ്ഥാന നിയമസഭകളുടെയോ മന്ത്രിസഭകളുടെയോ കാലാവധി വെട്ടിക്കുറക്കുകയോ നീട്ടിനല്‍കുകയോ ചെയ്യുന്നത് പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ തത്ത്വങ്ങള്‍ക്കും ഭരണനിര്‍വഹണ സമിതികള്‍ക്ക് നിയമനിര്‍മാണ സഭകളോടുള്ള ഉത്തരവാദിത്വത്തിനും എതിരാണ്. ഫലത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കേന്ദ്ര സര്‍ക്കാറിന്റെ അധികാര കേന്ദ്രീകരണവും ഫെഡറലിസത്തിന്റെ നാശവുമായിരിക്കും. സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനോ നീട്ടി നല്‍കാനോ രാഷ്ട്രപതിക്കു നല്‍കുന്ന അധികാരം, അതായത് കേന്ദ്ര സര്‍ക്കാറിന് നല്‍കുന്ന അധികാരം, സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ നിയമസഭാ സാമാജികരുടെയും അവകാശങ്ങള്‍ക്കു നേരേയുള്ള കടന്നാക്രമണമാണ്. ജനങ്ങള്‍ക്ക് അവരുടെ ഇച്ഛക്കനുസരിച്ചുള്ള സര്‍ക്കാറുകള്‍ ഉണ്ടാകുക എന്നതും നിയന്ത്രിക്കപ്പെടും.
ഇപ്പോള്‍ത്തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെയും നിയമസഭകളുടെയും അവകാശങ്ങള്‍ക്കു മേല്‍ ഗവര്‍ണര്‍മാര്‍ നിരന്തരം കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരേസമയം തിരഞ്ഞെടുപ്പ് വന്നാല്‍ അധികാരം മുഴുവന്‍ കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നതോടെ ഗവര്‍ണര്‍മാര്‍ വൈസ്രോയിമാരെപ്പോലെ പ്രവര്‍ത്തിക്കുന്ന സ്ഥിതി ഉണ്ടാകും.

2014 മുതല്‍ “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദി പറഞ്ഞു തുടങ്ങിയിരുന്നു. 2020ല്‍ പറഞ്ഞത്, “ഇത് ചര്‍ച്ചക്ക് വിധേയമാക്കേണ്ടതല്ല, മറിച്ച് രാജ്യത്തിന്റെ അനിവാര്യതയാണ്’ എന്നായിരുന്നു. ബി ജെ പി 2024ലെ പ്രകടനപത്രികയിലും ആവര്‍ത്തിച്ചിരുന്നു ഇക്കാര്യം. ലോക്‌സഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലാതിരിക്കെ നിരവധി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമുള്ള ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദേശം ഇപ്പോള്‍ അംഗീകരിച്ചതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുമുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാറിന് പല തീരുമാനങ്ങളില്‍ നിന്നും പിന്മാറേണ്ടിവന്ന സാഹചര്യത്തില്‍ നൂറ് ദിവസത്തിനുള്ളില്‍ വലിയ തീരുമാനങ്ങള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കലാകാം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ രൂപംകൊണ്ട “ഇന്ത്യ കൂട്ടായ്മ’ പ്രതിപക്ഷമെന്ന നിലക്ക് പാര്‍ലിമെന്റിനകത്തും പുറത്തും അംഗീകരിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്നത് ആര്‍ എസ് എസിനെയും ബി ജെ പിയെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ സങ്കുചിത ദേശീയവാദം ഉയര്‍ത്തി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തെത്തന്നെയും അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ വിപുലമായ പ്രചാരണവുമായി ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ട സമയമാണിത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും യഥാസമയം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ചിലപ്പോള്‍ കാലമെത്താതെ ഭരണഘടനാപരമായ കാരണങ്ങളാല്‍ തന്നെ സഭ പിരിച്ചുവിടപ്പെടാം. അപ്പോള്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുകയെന്നതാണ് ഭരണഘടനയുടെ നിദര്‍ശനം. പാര്‍ലിമെന്ററി സംവിധാനത്തിൽ ചിട്ടയോടെയുള്ള പ്രവര്‍ത്തനം അട്ടിമറിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതികളാണ് രാംനാഥ് കോവിന്ദ് കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുള്ളത്. കമ്മിറ്റി റിപോര്‍ട്ട് നിര്‍ദേശമനുസരിച്ച് 18ഓളം ഭരണഘടനാ ഭേദഗതികള്‍ ഒറ്റ തിരഞ്ഞെടുപ്പിനു വേണ്ടി നടത്തേണ്ടിവരും.

Latest