Connect with us

National

ബംഗാളില്‍ വര്‍ഗീയ പ്രസംഗം; ബി ജെ പി അധികാരത്തില്‍ വന്നാല്‍ മുസ്്‌ലിം എം എല്‍ എ മാരെ പുറത്താക്കുമെന്ന് സുവേന്ദു അധികാരി

2026ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങള്‍ മമത സര്‍ക്കാരിനെ വേരോടെ പിഴുതെറിയുമെന്ന് സുവേന്ദു അധികാരി പറഞ്ഞു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ഗുരുതരമായ വര്‍ഗീയ പ്രസംഗവുമായി പ്രതിപക്ഷ നേതാവ് ബി ജെ പി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം എം എല്‍ എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്നാണ് സുവേന്ദു അധികാരിയുടെ പ്രസ്താവന. മുസ്്‌ലിം എം എല്‍ എമാരെ ശാരീരികമായി തന്നെ സഭയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ബി ജെ പി നേതാവിന്റെ പ്രഖ്യാപനം.

സുവേന്ദു അധികാരി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.

2026ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങള്‍ മമത സര്‍ക്കാരിനെ വേരോടെ പിഴുതെറിയുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. നേരത്തെ മമത സര്‍ക്കാരിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെയും രൂക്ഷമായ ഭാഷയില്‍ സുവേന്ദു അധികാരി പ്രതികരിച്ചിരുന്നു. മുസ്ലിം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ എന്നും അധികാരി പറഞ്ഞു.

സുവേന്ദുവിന്റെ മാനസിക സ്ഥിരതയെ അദ്ദേഹം ചോദ്യം ചെയ്തു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രസ്താവനയാണിത്. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള എം എല്‍ എമാരെ ശാരീരികമായി പുറത്താക്കുമെന്ന് അദ്ദേഹത്തിന് പറയാനാവില്ല. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നും കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.