Connect with us

Kerala

കോഴിക്കോട് ഓട്ടോയില്‍ കയറിയ വയോധികയെ ഡ്രൈവര്‍ ആക്രമിച്ച് മാല കവര്‍ന്നതായി പരാതി

ആക്രമണത്തില്‍ ജോസഫീനയുടെ താടിയെല്ലിനുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഓട്ടോയില്‍ കയറിയ വയോധികയെ ഡ്രൈവര്‍ ആക്രമിച്ച് മാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശി ആണ്ടുകാലായില്‍ ജോസഫീന (68) ആണ് അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് വിധേയയായത്. ആക്രമണത്തില്‍ ജോസഫീനയുടെ താടിയെല്ലിനുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജോസഫീനയ്ക്കുനേരെ ആക്രമണമുണ്ടായത്. കായംകുളത്തുള്ള മകനെ കണ്ട് മലബാര്‍ എക്സ്പ്രസ്സ് ട്രെയിനില്‍ തിരിച്ചു വന്നതായിരുന്നു ഇവര്‍. പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്റ്റാന്റിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി നടന്നു. സമീപത്തെത്തിയ ഓട്ടോ ഡ്രൈവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ച് ഓട്ടോയില്‍ കയറാന്‍ പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ ബസ് സ്റ്റാന്റിലേക്ക് പോകാതെ മറ്റ് വഴികളിലൂടെ പോകുകയായിരുന്നു. സംശയം തോന്നി കാര്യം അന്വേഷിച്ചപ്പോള്‍ പുറകിലൂടെ കൈയ്യിട്ട് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തള്ളിയിടുകയും ചെയ്‌തെന്ന് ജോസഫീന പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ ജോസഫീനയുടെ താടിയെല്ല് പൊട്ടുകയും പല്ല് പൂര്‍ണമായും കൊഴിഞ്ഞ് പോവുകയും ചെയ്തു. മുഖത്തും കൈക്കും പരിക്കുണ്ട്. ആക്രമിച്ച ശേഷം ഡ്രൈവര്‍ ഓട്ടോ നിര്‍ത്തി അടുത്ത് വന്ന് നോക്കിയതായും പിന്നീട് ഇവിടെ നിന്നും കടന്നുകളഞ്ഞതായും ജോസഫീന മൊഴി നല്‍കി.

അതേസമയം ഡ്രൈവര്‍ പോയശേഷം ഇതുവഴി എത്തിയ ആളോട് സഹായം ആവശ്യപ്പെട്ടെങ്കിലും അയാള്‍ സഹായിക്കാതെ പോവുകയായിരുന്നുവെന്ന് ജോസഫീന പറഞ്ഞു. പിന്നീട് സ്വയം എഴുന്നേറ്റ് ബസ്റ്റാന്റില്‍ എത്തി കോഴിക്കോട് കൂടരഞ്ഞിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. ബന്ധുക്കളാണ് ജോസഫീനയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Latest