National
ഗസ്സയിലെ സ്ഥിതിയിൽ ആശങ്ക; മാനുഷിക സഹായം എത്തിക്കണം: ഇന്ത്യ
എല്ലാ ബന്ദികളെയും മോചിപ്പിക്കേണ്ടത് പ്രധാനമാണെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി | ഗസ്സയിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സംഘർഷം ബാധിച്ച ഫലസ്തീൻ പ്രദേശത്തെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകണമെന്നും വിദേശകാര്യ മന്ത്രാലയം (MEA) ആവശ്യപ്പെട്ടു. ഇസ്റാഈൽ ഗസ്സയിൽ വ്യോമാക്രമണം പുനരാരംഭിച്ചതോടെയാണ് ഇന്ത്യയുടെ പ്രതികരണം. ജനുവരിയിൽ ഹമാസുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്റാഈൽ ഗസ്സയിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കിയത്.
ഗസ്സയിലെ സ്ഥിതിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. എല്ലാ ബന്ദികളെയും മോചിപ്പിക്കേണ്ടത് പ്രധാനമാണ്. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുന്നത് തുടരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു- വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
ഹമാസിന്റെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഇസ്റാഈൽ കഴിഞ്ഞ ദിവസം നടത്തിയ ബോംബാക്രമണത്തിൽ 400-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.