Connect with us

National

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവ്

നടപടി ഹിന്ദു സംഘടന നൽകിയ ഹർജിയിൽ

Published

|

Last Updated

മഥുര|ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ പുരാവസ്തു വകുപ്പിന് മഥുരയിലെ പ്രാദേശിക കോടതി അനുമതി നൽകി. കൃഷ്ണ ജന്മഭൂമിയിലാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത നൽകിയ ഹർജിയിലാണ് ഉത്തരവ്. സർവേ നടത്തി ജനുവരി 20ന് ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജനുവരി 20ന് കേസിൽ അടുത്ത വാദം കേൾക്കും.

17-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ടാണ് ഹിന്ദു സംഘടനകൾ രംഗത്ത് വന്നത്. കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ നിന്ന് മസ്ജിദ് നീക്കം ചെയ്യണാണ് സംഘടനകളുടെ ആവശ്യം.

1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയിൽ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ സ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്ന് വിഷ്ണു ഗുപ്തയുടെ ഹരജിയിൽ ആരോപിക്കുന്നു.

1947 ആഗസ്ത് 15 ന് നിലവിലുള്ള ആരാധനാലയങ്ങളുടെ തൽസ്ഥിതി നിലനിർത്തണമെന്നാണ് 1991 ആരാധനാലയ നിയമം പറയുന്നതെന്നും അതിനാൽ ഈ ഹരജി അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ മഥുരയിലെ സിവിൽ കോടതി ഹരജി തള്ളിയിരുന്നു.

Latest