Connect with us

National

ആള്‍ക്കൂട്ട നിയന്ത്രണം: 60 റെയില്‍വേ സ്റ്റേഷനുകളില്‍ എ ഐ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

തിരക്കൊഴിവാക്കാന്‍ റെയില്‍വേ പ്രത്യേക പ്രചാരണം നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചതിന് പിന്നാലെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളില്‍ എ ഐ സഹായത്തോടെ ജനക്കൂട്ട നിയന്ത്രണ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ആളുകളുടെ നീക്കങ്ങളും ട്രെയിന്‍ വൈകുന്ന സന്ദര്‍ഭങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ച് നിരീക്ഷിക്കും. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കാല്‍നട പാലങ്ങളിലും കോണിപ്പടികളുടെ ഇറക്കത്തിലും ഇരിക്കുന്ന ആളുകളെ ക്യാമറകള്‍ നിരീക്ഷിക്കും. ഇതിനായി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാത്രം 200 സി സി ടി വികള്‍ സ്ഥാപിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.

മഹാ കുംഭമേളക്ക് പോകുന്ന 90 ശതമാനം ഭക്തരും നാല് സംസ്ഥാനങ്ങളിലെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് യാത്ര ചെയ്യുന്നവരാണ്. ഇത് സെന്‍ട്രല്‍ നിരീക്ഷണ കേന്ദ്രങ്ങളിലൂടെ നിരീക്ഷിക്കും. സാഹചര്യ ബോധവത്കരണത്തിനും പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനും അതത് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാര്‍ക്ക് ദിശ മനസ്സിലാക്കാന്‍ സഹായക ബോര്‍ഡുകളും ചിഹ്നങ്ങളും പതിപ്പിക്കും.

തിരക്കൊഴിവാക്കാന്‍ റെയില്‍വേ പ്രത്യേക പ്രചാരണം നടത്തും. ഇതിനായി യാത്രക്കാര്‍, കൂലിത്തൊഴിലാളികള്‍, കടയുടമകള്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും റെയില്‍വേ തീരുമാനിച്ചു.

ശനിയാഴ്ച രാത്രി പത്തോടെയാണ് ട്രെയിന്‍ അനൗണ്‍സ്‌മെന്റുകളില്‍ ആശയക്കുഴപ്പത്തിലായ യാത്രക്കാര്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇടുങ്ങിയ പാലത്തിലൂടെ പ്ലാറ്റ്‌ഫോം നമ്പര്‍ 16ലേക്ക് ഇരച്ചുകയറി ദുരന്തത്തില്‍പ്പെട്ടത്. തിരക്കില്‍പ്പെട്ട 18 പേരാണ് മരിച്ചത്. പാലത്തിന്റെ മുകളിലേക്കും താഴേക്കും ഇറങ്ങിയവര്‍ തിരക്കില്‍ ഞെരുങ്ങിയമരുകയായിരുന്നു. പലരും പാലത്തിന് താഴേക്ക് വീണും അപകടത്തില്‍പ്പെട്ടു. ട്രെയിനുകള്‍ വൈകിയെത്തിയതും 1,500ലേറെ ജനറല്‍ ടിക്കറ്റുകള്‍ മണിക്കൂറിനകം വിറ്റതും അപകടകരമായ സാഹചര്യം സൃഷ്ടിച്ചതായി കരുതുന്നു.

തിക്കിലും തിരക്കിലും പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. രണ്ട് ഉന്നതതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സമിതി സി സി ടി വി ദൃശ്യങ്ങളുടെയും മറ്റ് രേഖകളുടെയും പരിശോധന തുടങ്ങിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

മഹാ കുംഭമേള അവസാനിക്കുന്ന ഈമ മാസം 26 വരെ ന്യൂഡല്‍ഹി സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ കൗണ്ടര്‍ വില്‍പ്പനയൊന്നും ഇനി ലഭ്യമാകില്ല. എന്നാല്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകളിലാണ് നിലവില്‍ പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ വില്‍ക്കുന്നത്. പ്രയാഗ്‌രാജിലേക്കുള്ള എല്ലാ സ്‌പെഷ്യല്‍ ട്രെയിനുകളും പ്ലാറ്റ്‌ഫോം നമ്പര്‍ 16ല്‍ നിന്നായിരിക്കുമെന്ന് ഉത്തര റെയില്‍വേ അറിയിച്ചു.

 

Latest