Connect with us

Uae

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിന് ഹാക്കർമാരുടെ ആക്രമണം; 150 കോടി ഡോളർ നഷ്ടം

ചരിത്രത്തിലെ ഏറ്റവും മോശം ഹാക്കിംഗാണ് നേരിട്ടത്.

Published

|

Last Updated

ദുബൈ | ദുബൈ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിന് ഹാക്കര്‍മാരുടെ ആക്രമണത്തില്‍ 150 കോടി ഡോളര്‍ (ഏകദേശം 551 കോടി ദിര്‍ഹം) നഷ്ടപ്പെട്ടു. സങ്കീര്‍ണമായ ആക്രമണമാണ് നടന്നതെന്ന് ബൈബിറ്റ് എക്സ്ചേഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ ആസ്തികള്‍ കുറേ നഷ്ടപ്പെട്ടു. ക്രിപ്റ്റോ ഇടപാട് വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണിത്. പിന്‍വലിക്കല്‍ അഭ്യര്‍ഥനകളില്‍ ‘കുതിച്ചുചാട്ടം’ ഉണ്ടായതും നഷ്ടത്തിന് കാരണമായെന്ന് അധികൃതര്‍ പറഞ്ഞു.

‘ഏതെങ്കിലും മീഡിയന്‍സിന്റെ (ബേങ്കുകള്‍, ക്രിപ്‌റ്റോ, ഫിനാന്‍സ്) ചരിത്രത്തിലെ ഏറ്റവും മോശം ഹാക്കിംഗാണ് നേരിട്ടത്. എന്നാല്‍ എല്ലാ ബൈബിറ്റ് പ്രവര്‍ത്തനങ്ങളും തുടരുന്നു.’ സി ഇ ഒയും സ്ഥാപകനുമായ ബെന്‍ ഷൗ പറഞ്ഞു. പിന്‍വലിക്കല്‍ ഇപ്പോള്‍ പൂര്‍ണമായും സാധാരണ നിലയിലാണ്. ആളുകള്‍ക്ക് ഏത് തുകയും പിന്‍വലിക്കാം. കാലതാമസം വരില്ല.ആക്രമണത്തിന് ശേഷം ‘ഉറക്കമില്ലാത്ത’ മണിക്കൂറുകളായിരുന്നു. പിന്‍വലിക്കലുകള്‍ സുഗമമാക്കുന്നതിന് ഇ ടി എച്ച് നാണയങ്ങള്‍ കടം വാങ്ങി.

ഒരു പതിവ് കൈമാറ്റ പ്രക്രിയക്കിടെ ഒരു ഇ ടി എച്ച് കോള്‍ഡ് വാലറ്റില്‍ ‘അനധികൃത പ്രവര്‍ത്തനം’ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇടപാട് ഹാക്കര്‍മാരുടെ കൈകളിലായി. അതിന്റെ ഫലമായി 400,000 ഇ ടി എച്ചില്‍ കൂടുതല്‍ നഷ്ടം സംഭവിച്ചു. ബിറ്റ്കോയിന് ശേഷമുള്ള രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സി നെറ്റ്്വര്‍ക്കാണ് ഇ ടി എച്ച്.

ഒറ്റപ്പെട്ട സംഭവം എന്ന് വിശേഷിപ്പിച്ച ബൈബിറ്റ്, മറ്റെല്ലാ കോള്‍ഡ് വാലറ്റുകളും ആസ്തികളും സുരക്ഷിതമാണെന്നും ക്ലയന്റ് ഫണ്ടുകളെ ബാധിച്ചിട്ടില്ലെന്നും പറഞ്ഞു.2,000 കോടി ഡോളറിലധികം ആസ്തിയുള്ളതാണ് കമ്പനി.നഷ്ടം നികത്താന്‍ ‘ആവശ്യത്തിലധികം ആസ്തികള്‍’ ഉണ്ട്. ഉപയോക്തൃ ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ ഒരു ബ്രിഡ്ജ് ലോണ്‍ ഉപയോഗിക്കും. മോഷ്ടിച്ച ഫണ്ടുകള്‍ കണ്ടെത്തുന്നതിന് കമ്പനി പ്രമുഖ ബ്ലോക്ക്‌ചെയിന്‍ ഫോറന്‍സിക് വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്നു.

സുരക്ഷാ സംഘം മൂലകാരണം അന്വേഷിക്കുന്നു. കേസ് ഉചിതമായ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ ഒരാള്‍ മൂലകാരണം തിരിച്ചറിയുന്നതിനായി മണിക്കൂറുകള്‍ ചെലവഴിച്ചു. ബൈബിറ്റിന് ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു.2018 ല്‍ ആരംഭിച്ച ബൈബിറ്റിന് ലോകമെമ്പാടും 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായി മാറി.