Connect with us

Kerala

15 കാരിയുടെ മരണം; ഒരു വി വി ഐ പിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പോലീസ് ഇങ്ങനെയാകുമോ പ്രവര്‍ത്തിക്കുകയെന്ന് ഹൈക്കോടതി

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്

Published

|

Last Updated

കാസര്‍കോട് | കാണാതായ പതിനഞ്ചുകാരിയെയും യുവാവിനേയും ആഴ്ചകള്‍ക്കുശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.
കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വി വി ഐ പിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പോലീസ് ഇങ്ങനെയാകുമോ പ്രവര്‍ത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.നിയമത്തിനുമുന്നില്‍ വി വി ഐ പിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

പരാതി നല്‍കിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പൈവളിഗെയിലെ 15കാരിയുടെയും പ്രദേശവാസിയുടേയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. മൃതദേഹങ്ങള്‍ക്ക് 20ദിവസത്തിലധികം പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഉണങ്ങിയ നിലയില്‍ ആണ് മൃതദേഹങ്ങളുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

ഡി എന്‍ എ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇന്നലെയാണ് 15വയസുകാരിയെയും കുടുംബ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ പ്രദീപിനേയും അക്വേഷ്യ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 12 ന് കാണാതായ ഇരുവരേയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ വ്യാപക തെരച്ചിലിന് ഒടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് അന്വേഷണത്തില്‍ പോലീസ് ഗുരുതര അലംഭാവം കാണിച്ചുവെന്ന് കുടുംബവും പരാതി ഉയര്‍ത്തിയിട്ടുണ്ട്.

 

Latest