Kerala
എഡിഎമ്മിന്റെ മരണം; ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സി പി എം
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29നാണ് വിധി പറയുക.
കണ്ണൂര്‍ | എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പെട്ടെന്ന് നടപടിയെടുക്കേണ്ടതില്ലെന്ന തീരുമാനവുമായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരട്ടേയെന്നും മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.അതേസമയം തോമസ് കെ തോമസിനെതിരെ ഉയര്‍ന്ന കോഴ വിവാദം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം.
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29നാണ് വിധി പറയുക. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. കേസില്‍ ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍ അത്യാവശ്യമാണ്. ഒരു തരത്തിലും ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്നാണ് റിപോര്‍ട്ട്. ബന്ധുവീട്ടില്‍ നിന്ന് പി പി ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായാണ് വിവരം.
എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.