Connect with us

Kerala

കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; കുടുംബം ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ജോളി മധു മരിച്ചത്.

Published

|

Last Updated

കൊച്ചി|കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. പരാതി വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം ജോളി മധുവിന്റെ മരണത്തില്‍ ഇന്നലെ എംഎസ്എംഇ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് എംഎസ്എംഇ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

ജോളി കാന്‍സര്‍ അതിജീവിതയാണ്. അത് പരിഗണിക്കാതെയാണ് തൊഴിലിടത്തില്‍ അതീവ മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവന്നതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു.കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് ജോളി പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ഓഫീസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

 

Latest