Connect with us

Kerala

വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് താമരശ്ശേരി രൂപത

രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. 

Published

|

Last Updated

കോഴിക്കോട്| സംഘപരിവാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് താമരശ്ശേരി രൂപത. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.  അതേസമയം വിവാദ സിനിമ ദ കേരള സ്റ്റോറി ഇന്നലെ ഇടുക്കി രൂപത കുട്ടികളുടെ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  പ്രണയത്തെ കുറിച്ചു ബോധവല്‍ക്കാരിക്കാനാണ് സിനിമ കാണിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.

രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് നടത്തിയത്. ക്ലാസില്‍ ഒരു വിഷയം പ്രണയമായിരുന്നുവെന്നും സിനിമ കണ്ട് വിശകലനം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തത് പ്രതിഷേധമുയര്‍ത്തിയിരുന്നു. ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.

നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കേരള സ്റ്റോറി സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ ഒരുക്കിയതെന്ന വികാരത്തിനൊപ്പമാണ് പൊതുവെ കേരളം നിലക്കൊണ്ടത്. ഇതിനിടെയാണ് ഇടുക്കി രൂപതയും താമരശേരി രൂപതയും ബോധവല്‍ക്കരണ സിനിമയായി ഇതു പ്രദര്‍ശിപ്പിച്ചത്.

 

 

 

Latest