Connect with us

Kerala

പബ്ലിസിറ്റിക്കായി കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുത്; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നു. ഇതില്‍ നിന്ന് മനാഫ് പിന്മാറണം. കുടുംബത്തിനെതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണം.

Published

|

Last Updated

കോഴിക്കോട് | ലോറി ഉടമ മനാഫിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നതായി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നു. ഇതില്‍ നിന്ന് മനാഫ് പിന്മാറണം.

പല കോണുകളില്‍ നിന്ന് ഞങ്ങളെ സഹായിക്കാനെന്ന വ്യാജേന ഫണ്ട് ശേഖരിക്കുന്നു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്തടിസ്ഥാനത്തിലാണ് മനാഫ് പറയുന്നത്. ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു. ആ ഫണ്ട് ഞങ്ങള്‍ക്ക് വേണ്ട. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്.

ചിലര്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ടുവരുന്നു. മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

എസ് പിയും എം എല്‍ എയും മനാഫിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹത്തിന് മുമ്പില്‍ തങ്ങളുടെ കുടുംബത്തെ പരിഹാസ്യരാക്കുന്ന നിലപാടുമായി ഇനിയും മുന്നോട്ടു പോയാല്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും.

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കുടുംബം പറഞ്ഞു. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാവര്‍ക്കും നന്ദിയുണ്ട്. സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നു.

എം കെ രാഘവന്‍ എം പി, കെ സി വേണുഗോപാല്‍ എം പി, എ കെ എം അഷ്‌റഫ് എം എല്‍ എ, കാര്‍വാര്‍ എം എല്‍ എ. സതീഷ് സെയില്‍, കേരളത്തിലെ മറ്റു എം എല്‍ എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മാല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍ സി ഉടമ മുബീന്‍, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണ്. ഒന്നാം ഘട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ കാലാവസ്ഥ ഉള്‍പ്പെടെ വെല്ലുവിളിയായിരുന്നു.

ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല. കെ സി വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തിരച്ചില്‍ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്. തുടര്‍ന്നാണ് രണ്ടാം ഘട്ട തെരച്ചില്‍ ആരംഭിച്ചത്. നേവിയും ഈശ്വര്‍ മാല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തിരച്ചില്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്.

അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസ്സിലാക്കണം. ഈ വ്യക്തിയുടെ കൂടെ വന്ന സംഘം 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അര്‍ജുന്റെ ബൈക്ക് നേരത്തെ നന്നാക്കാന്‍ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയാണ്. തിരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്യുകയും ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവരോട് പറഞ്ഞെങ്കിലും കേട്ടില്ല.

അര്‍ജുന്റെ പിതാവ് പ്രേമന്‍, മാതാവ് ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും ജിതിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.

 

 

---- facebook comment plugin here -----

Latest