Connect with us

Kerala

ഡോ. സരിനു പിന്നാലെ മുന്‍ കെ എസ് യു നേതാവ് എ കെ ഷാനിബും കോണ്‍ഗ്രസ് വിടുന്നു

പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ തനിക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് വരുമെന്ന് മുന്നറിയിപ്പു നല്‍കി ഡോ. സരിന്‍

Published

|

Last Updated

പാലക്കാട് | ഡോ. സരിന്‍ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കെന്നു സൂചന. കോണ്‍ഗ്രസിലെ യുവ നേതാവും ഷാഫി പറമ്പില്‍ എം പി യുടെ അനുയായിയും ആയ എ കെ ഷാനിബ് കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചു. കെ എസ് യു പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു എ കെ ഷാനിബ്. പാലക്കാട് നിഷ്‌കളങ്കരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റികൊടുക്കുവാന്‍ കൂട്ട് നില്‍ക്കാന്‍ കഴിയില്ല എന്ന് എ കെ ഷാനിബ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിബ് വിമര്‍ശനം ഉന്നയിച്ചത്.

തന്നെ പ്രകോപിപ്പിക്കരുതെന്ന് ഇടത് സ്ഥാനാര്‍ഥി ഡോ.പി സരിന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവര്‍ത്തിച്ചു. അദ്ദേഹം പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ തനിക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് വരുമെന്ന് മുന്നറിയിപ്പും നല്‍കി. താന്‍ ഒറ്റയ്ക്കാണ് വന്നത്. ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നാകട്ടേയെന്ന് താന്‍ കരുതിയത് കൊണ്ടാണ് കൂടുതല്‍ പേരെ ഒപ്പം കൂട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. തങ്ങള്‍ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനാണ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി സരിനെ പിന്തുണച്ച് പാലക്കാട് ഡി സി സി മുന്‍ അധ്യക്ഷന്‍ എ വി ഗോപിനാഥും രംഗത്തുവന്നു. ആരെങ്കിലും ചോദിച്ചാല്‍ സരിന് വോട്ട് ചെയ്യണമെന്നേ പറയൂ. സരിന്റെ വ്യക്തിപരമായ ക്വാളിറ്റി കൊണ്ടാണ് പിന്തുണക്കുന്നത്. ഈ പിന്തുണ ഇടത് മുന്നണിക്കല്ല. തെരഞ്ഞെടുപ്പു ചൂട് പിടിച്ച ശേഷം പ്രചാരണത്തിന് ഇറങ്ങുമോ എന്ന് പറയാം. സരിന്‍ പിന്തുണ തേടി വിളിച്ചിരുന്നു. സഹായം ആവശ്യപ്പെട്ടു.

ഷനീബിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്:

ഇങ്ങനെ ഒരു വാര്‍ത്താ സമ്മേളനം നടത്തേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. ഇനിയും ഇങ്ങനെ പോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ പരിതാപകരമാണ്. തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും പാര്‍ട്ടി തിരുത്താന്‍ തയ്യാറാവുന്നില്ല. പാലക്കാട്-വടകര-ആറന്‍മുള കരാറാണ് ഇപ്പോള്‍ കാണുന്നത്. എന്തിനാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കിയത് എന്തിന് എന്നാണ് ചോദ്യം. വകരയിലേക്ക് പാലക്കാടുനിന്ന് ഒരാള്‍ പോയത് എന്തിന്. ന്യൂപക്ഷ സ്ഥാനാര്‍ഥിയായി ഒരാള്‍ വടകരവേണമെന്നായിരുന്നു മറുപടി. കേരളത്തില്‍ എത്ര ന്യൂനപക്ഷ നേതാക്കള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.

പാലക്കാട് പോലെ ഒരു സ്ഥലത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കിയതിനു പിന്നില്‍ കരാറുണ്ട്. പാര്‍ട്ടിയുടെ മതേതര മുഖം നഷ്ടമാകുന്ന നടപടിയാണ് ഈ തിരഞ്ഞെടുപ്പ്. വടകര മുല്ലപ്പള്ളിയും കെ മുരളീധരനും ജയിച്ചത് മുസ്ലിം ആയതുകൊണ്ടല്ല. തീരുമാനത്തിനു പിന്നില്‍ കരാറായിരുന്നു എന്നു വ്യക്തമാണ്. പാലക്കാട്ട് തിരഞ്ഞെടുപ്പില്‍ പാലക്കാടിനു പുറത്തുനിന്ന് രാഹുലിനെ ഇറക്കിയതിനു പിന്നില്‍ ഈ കരാര്‍ ആണ്.

ഷാഫി വടകരക്ക് പോകുമ്പോള്‍ തന്നെ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. ഞാന്‍ പോകുമ്പോള്‍ എനിക്കു പകരം ഇന്നയാള്‍ എന്നു തീരുമാനിക്കുന്നു. ഈ പാര്‍ട്ടിക്ക് അകത്ത് ഇത്തരം കാര്യങ്ങള്‍ എന്നുമുതലാണ് ഉണ്ടായത് എന്നാണ് പ്രശ്‌നം.

ഷാഫ് പറമ്പിലിന്റെ സന്തത സഹചാരിയായിരുന്ന മികച്ച സംഘാടകന്‍ എ കെ ഷബീര്‍ ഇന്ന് എവിടെയാണ്. അയാളെ നിഷ്‌കാസനം ചെയ്യുകയായിരുന്നു. അങ്ങിനെ ഓരോ നേതാക്കളെയും ഇല്ലാതാക്കുന്നു. ഒരു പ്രത്യേ ക സമുദായത്തില്‍ നിന്നു വരുന്ന നേതാക്കളെ ഇല്ലാതാക്കുന്നു. സോഷ്യല്‍ എന്‍ജിനിയറിങ്ങില്‍ ഞാന്‍ മാത്രം മതിയെന്ന് ചിലര്‍ തീരുമാനിക്കുന്നു. ഞാന്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയോടു പരാതി പറഞ്ഞു. ഉമ്മന്‍ചാണ്ടി ഷാഫിയെ നേരിട്ടു വിളിച്ച് കാര്യം പറഞ്ഞു.

ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടും ക്രൂരമായ അവഗണനയും അവഹേളനവും നടന്നു. അഭിപ്രായം പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷനെ കൊണ്ട് നേരിടുന്നു. പ്രായം കഴിഞ്ഞിട്ടും ഷാഫിക്കുവേണ്ടി ഭരണഘടന മറികടന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കി.

പരാതി പറഞ്ഞിട്ട് കെ സി വേണുഗോപാല്‍ അടക്കം ആരും ചെവിക്കൊണ്ടില്ല. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം ക്ഷയിച്ചപ്പോഴാണ് ഇവരൊക്കെ തലപൊക്കിയത്. ചെന്നിത്തലയെ നീക്കി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതോടെ കാര്യങ്ങള്‍ കോക്കസ്സിലേക്ക് നീങ്ങി.

ഞാന്‍ 22 കൊല്ലം പ്രവര്‍ത്തിച്ചു. തല്ലുകൊണ്ടു ജയിലില്‍ കിടന്നു. സരിന്‍ എട്ടുവര്‍ഷമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നു പറയുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണം.

ഞാന്‍ 22 കൊല്ലം പ്രവര്‍ത്തിച്ചു. തല്ലുകൊണ്ടു ജയിലില്‍ കിടന്നു. സരിന്‍ എട്ടുവര്‍ഷമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നു പറയുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണം. ലാത്തി ചാര്‍ജില്‍ പരിക്കേറ്റ് ഉഴിച്ചിലിനു പോയപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല. അപ്പോള്‍ പാര്‍ട്ടി വിട്ടിട്ടില്ല. ഇപ്പോള്‍ നമ്മള്‍ പറയുന്നതു കേള്‍ക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ല. ചിലര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തുകഴിഞ്ഞു. വി ഡി സതീശനും ഷാഫി പറമ്പിലും ചേര്‍ന്നു നടക്കുന്ന രാഷ്ട്രീയ വഞ്ചനയാണ് മനസ്സു മടുപ്പിച്ചത്.

അഭിപ്രായം പറയുന്നവരെ പാര്‍ട്ടി മാറ്റിനിര്‍ത്തും. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതു സംബന്ധിച്ചു തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയില്‍ സരിന്‍ പറഞ്ഞപോലെ ത്രിമൂര്‍ത്തികളല്ല. രണ്ടുപേരാണ് എല്ലാം തീരുമാനിക്കുന്നത്. വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചതു പോലുള്ള കാര്യങ്ങള്‍ അന്വേഷിച്ചാല്‍ പലേ വിവരങ്ങളും പുറത്തുവരും. ഏക വ്യക്തിയുടെ താല്‍പര്യത്തിന്റെ പേരിലാണ് പാലക്കാട്ട് സ്ഥാനാര്‍ഥി ഉണ്ടായിട്ടുള്ളത്. ഇതില്‍ പാര്‍ട്ടിയില്‍ വ്യാപക പ്രതിഷേധമുണ്ട്. അതിനാല്‍ യു ഡി എഫ് പാലക്കാട് പരാജയപ്പെടും. പാര്‍ട്ടി തിരുത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. ഡോ. സരിന്‍ ഉയര്‍ത്തിയ യഥാര്‍ഥ നിലപാടില്‍ ശരിയായിരുന്നു എന്നുകരുതുന്ന എല്ലാ കോണ്‍ഗ്രസ്സുകാരും പാര്‍ട്ടിയെ തിരുത്താന്‍ സരിനു വോട്ടുചെയ്യണം. സി പി എമ്മിലേക്കു പോകുന്നതു സംബന്ധിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ല. സരിന് അഭയം നല്‍കിയതില്‍ ഇടതുപക്ഷത്തെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.

ആറന്‍മുള സീറ്റില്‍ അടുത്ത തവണ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ സംഘപരിവാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട് അതാണ് ആറന്‍മുള ഡീല്‍ എന്നു പറയുന്നത്. മത്സരിക്കുന്നത് ആരായിരിക്കുമെന്ന് കാണുമ്പോള്‍ അക്കാര്യം മനസ്സിലാവും. ഇടതുപക്ഷത്തിന്റെ വോട്ടുകൊണ്ടാണ് പാലക്കാട് ഷാഫി ജയിച്ചത്. അത് ഇത്തവണ ഉണ്ടാവില്ല. എറണാകുളത്തെ ഒരുവക്കീലിന്റെ അടച്ചിട്ട മുറിയില്‍ ഇരുന്നു ബി ജെ പിയുമായി കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാക്കിയാല്‍ അത് ജനങ്ങള്‍ അംഗീകരിക്കില്ല.

മുഖ്യമന്ത്രിയാവാന്‍ ആദ്യം രമേശ് ചെന്നിത്തലയെ ഒതുക്കണം. അതിനു ചിലരെ കൂടെ ചേര്‍ത്തു. ഇതിനായി സംഘപരിവറുമായി ധാരണയുണ്ടാക്കി. കമ്യൂണല്‍ ബാലന്‍സിങ്ങിന്റെ പേരില്‍ കോണ്‍ഗ്രസ് മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെ നൈതികതയേയും ധാര്‍മികതയേയും ചോദ്യം ചെയ്യുന്നു. എ വി ഗോപിനാഥിനെ പറ്റിച്ചതുപോലെ എല്ലാവരേയും പറ്റിക്കാനാണ് നോക്കുന്നത്.

Latest