Connect with us

Kerala

ലഹരി കേസ്: സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് പോലീസ്

കൊച്ചിയില്‍ നടന്ന ഡി ജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കും

Published

|

Last Updated

കൊച്ചി | ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി സി പി കെ എസ് സുദര്‍ശന്‍.

കൊച്ചിയില്‍ നടന്ന ഡി ജെ പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. ഇവര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തുന്നു.

ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പോലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുളളത്. താരങ്ങളെന്തിനെത്തി എന്ന് അറിയാന്‍ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.