Connect with us

National

നവംബര്‍ 2ന് ഹാജരാകണം; മഹുവ മൊയ്ത്ര എംപിക്ക് നോട്ടീസ് നല്‍കി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി

നവംബര്‍ 5 ന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് മഹുവ അറിയിച്ചിരുന്നു. അതിനുശേഷമാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നവംബര്‍ 2ന് ഹാജരാകണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി. പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവയ്ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി. നവംബര്‍ 5 ന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് മഹുവ അറിയിച്ചിരുന്നു. അതിനുശേഷമാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അദാനിക്കെതിരെ ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനന്ദാനിക്ക് മഹുവമൊയ്ത്ര തന്റെ പാര്‍ലമെന്ററി ലോഗിന്‍ ഐ.ഡിയും പാസ്വേഡും കൈമാറിയെന്നാണ് ആരോപണം. ഇതേക്കുറിച്ചാണ് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി അന്വേഷിക്കുന്നത്.

അതേസമയം, ഹിരനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തി. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ലോഗിന്‍, പാസ് വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും എന്നാല്‍ ലക്ഷ്യം പണമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

ഹിരാനന്ദാനിയില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്‌കാര്‍ഫും ദര്‍ശന്‍ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികള്‍ക്ക് ദര്‍ശന്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു.

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍ നിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട്, പാര്‍ലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇമെയില്‍ വിലാസത്തിന്റെ പാസ്വേഡ് തനിക്കു നല്‍കിയെന്നും ചോദ്യങ്ങള്‍ക്കു പകരമായി ആഡംബര വസ്തുക്കള്‍ സമ്മാനമായി നല്‍കിയെന്നുമായിരുന്നു ഹിരനന്ദാനിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസിനെ കുറ്റപ്പെടുത്തിയും മഹുവ രംഗത്തെത്തിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ വെളിപ്പെടുത്തല്‍ ആരുടെയും സമ്മര്‍ദം കാരണമല്ലെന്ന് വ്യവസായി ദര്‍ശന്‍ ഹിരനന്ദാനി പറഞ്ഞു. എല്ലാ തെളിവുകളും സിബിഐക്കും എത്തിക്‌സ് കമ്മിറ്റിക്കും നല്‍കും. മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചത് തെറ്റാണെന്നും ഹിരനന്ദാനി വെളിപ്പെടുത്തി. ഹിരനന്ദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയെന്ന് മഹുവ ആരോപിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

 

 

Latest