National
ഇന്ത്യയും സഊദിയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചു
ഊർജ്ജം, ഡിജിറ്റലൈസേഷൻ, നിക്ഷേപം തുടങ്ങി വിവധ മേഖലകളിലാണ് കരാർ ഒപ്പുവെച്ചത്

ന്യൂഡൽഹി | ഊർജ്ജം, ഡിജിറ്റലൈസേഷൻ, നിക്ഷേപം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും എട്ട് കരാറുകളിൽ ഒപ്പുവച്ചു. സഊദി കിരീടാവകാശിയും സൗദി അറേബ്യൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകൾ ഒപ്പുവെച്ചത്. ജി 20 ഉച്ചകോടി വിജയകരമായി പൂർത്തിയാക്കിയതിന് കിരീടാവകാശി ഇന്ത്യയെ അഭിനന്ദിച്ചതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഔസാഫ് സഈദ് പറഞ്ഞു.
വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന് ഇരുപക്ഷവും പൂർണ പിന്തുണ നൽകിയതായി സഈദ് പറഞ്ഞു. ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വേഗത്തിലാക്കാന് ഇന്ത്യയും സൗദി അറേബ്യയും സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉത്തേജകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിന് ടെക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനും ഇന്ത്യയും സൗദി അറേബ്യയും സമ്മതിച്ചു.
18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ശനിയാഴ്ചയാണ് സഊദി കിരീടാവകാശി ന്യൂഡൽഹിയിലെത്തിയത്. മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന് രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ ആചാരപരമായ സ്വീകരണം നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.