Connect with us

International

ലബനാനില്‍ ഇസ്‌റാഈലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

തെക്കന്‍ ലബനാനില്‍ തങ്ങളുടെ പോരാളികള്‍ നിരവധി ഇസ്‌റാഈലി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ഹിസ്ബുല്ല അറിയിച്ചത്.

Published

|

Last Updated

ലബനാന്‍ | ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലബനാനില്‍ ഇസ്‌റാഈലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു.

ലബനാന്‍ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍ (22) ആണ്. ക്യാപ്റ്റന്‍ ഹരേല്‍ എറ്റിംഗര്‍, ക്യാപ്റ്റന്‍ ഇറ്റായി ഏരിയല്‍ ഗിയറ്റ്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോം ബാര്‍സിലേ, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഓര്‍ മന്റ്‌സൂര്‍,സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നസാര്‍ ഇറ്റ്കിന്‍, സ്റ്റാഫ് സെര്‍ജന്റ് അല്‍മ്‌കെന്‍ ടെറഫ്, സ്റ്റാഫ് സര്‍ജന്റ് ഇഡോ ബ്രോയര്‍ എന്നിവരാണ് തെക്കന്‍ ലെബനനിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തില്‍ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്‌റാഈല്‍ അറിയിച്ചു.

തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കന്‍ ലബനാനില്‍ തങ്ങളുടെ പോരാളികള്‍ നിരവധി ഇസ്‌റാഈലി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. തെക്കന്‍ ഗ്രാമമായ യാറൂണിലേക്ക് ഇസ്‌റൈഈല്‍ സൈന്യം മുന്നേറുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. കരയുദ്ധത്തില്‍ ആദ്യ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സൈന്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ഹിസ്ബുല്ല രംഗത്തെത്തിയത്.

 

 

 

Latest