Connect with us

Kerala

വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കും

റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വര്‍ധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന് ശേഷം ഇന്നുതന്നെ വിജ്ഞാപനം ഇറക്കിയേക്കും.

സമ്മര്‍ താരിഫ് വേണം എന്ന കെ എസ് ഇ ബി ആവശ്യം കമ്മിഷന്‍ അംഗീകരിക്കാന്‍ ഇടയില്ല. വേനല്‍ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ സമ്മര്‍ തരിഫ് വേണം എന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി കാരണങ്ങളാണ് കെ എസ് ഇ ബി പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകള്‍ തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു.

ജനുവരി മുതല്‍ മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെ എസ് ഇ ബിയുടെ ആവശ്യം. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും ഇതിനാല്‍ നിരക്ക് വര്‍ധന അനിവാര്യമാണന്നുമാണ് മന്ത്രി കെ കൃഷ്ണകുട്ടി പറയുന്നത്.

വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനക്ക് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.