Connect with us

Kerala

സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ എന്‍ജിനീയറും ഏജന്റും വിജിലന്‍സ് പിടിയില്‍

ഓരോ പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും പല കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു

Published

|

Last Updated

തൊടുപുഴ  | ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എന്‍ജിനീയറും ഏജന്റും വിജിലന്‍സ് പിടിയില്‍. തൊടുപുഴ മുനിസിപ്പാലിറ്റി അസി.എന്‍ജിനീയര്‍ അജി സി റ്റിയും ഏജന്റായ റോഷനും എയ്ഡഡ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നെസ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ചൊവാഴ്ച വിജിലന്‍സ് പിടിയിലായത്.

തൊടുപുഴ ബി റ്റി എം എല്‍ പി സ്‌കൂളിന് വേണ്ടി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി സ്‌കൂള്‍ മാനേജര്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ മാസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും പല കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ഇന്നലെ മാനേജര്‍ ഫോണ്‍ മുഖാന്തിരം അജി സി റ്റിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. മാനേജര്‍ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോള്‍ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാല്‍ മതിയെന്നും അറിയിച്ചു. തുടര്‍ന്ന് ഈ വിവരം വിജിലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സ്‌കൂള്‍ മാനേജര്‍ അഡ്മിനിസ്ട്രേറ്ററോട് പറയുകയും അഡ്മിനിസ്ട്രേറ്റര്‍ ആ വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ബിജോ അലക്സാണ്ടറിനെ അറിയിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി ചൊവാഴ്ച വൈകീട്ട് മുന്നരയോടെ തൊടുപുഴ മുനിസിപ്പാലിറ്റി ഓഫീസില്‍ വച്ച് പരാതിക്കാരനായ സ്‌കൂള്‍ അഡ്മിനിസ്ട്രേറ്ററുടെ പക്കല്‍ നിന്നും ഏജന്റായ റോഷന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഏജന്റിനേയും അസി. എന്‍ജിനീയറായ അജി സി റ്റിയെയും വിജിലന്‍സ് കൈയ്യോടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Latest