Connect with us

Kerala

ഏറ്റുമാനൂര്‍ ആത്മഹത്യ; സുപ്രധാന തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്താനായില്ല

ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്ന് ഭര്‍ത്താവ് നോബി ലൂക്കോസ് മൊഴി നല്‍കിയിട്ടുണ്ട്. ഈ ഫോണ്‍ വിളിയാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് പോലീസിന്റെ നിഗമനം.

Published

|

Last Updated

കോട്ടയം |  ഏറ്റുമാനൂരില്‍ വീട്ടമ്മ രണ്ടുപെണ്‍മക്കളോടൊപ്പം ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുപ്രധാന തെളിവായ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്ന് ഭര്‍ത്താവ് നോബി ലൂക്കോസ് മൊഴി നല്‍കിയിട്ടുണ്ട്. ഈ ഫോണ്‍ വിളിയാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് പോലീസിന്റെ നിഗമനം.

മരണം നടന്ന റെയില്‍വേ ട്രാക്കില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്തിയില്ല. വീട്ടിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോണ്‍ എവിടെ എന്നറിയില്ലെന്നായിരുന്നു മാതാപിതാക്കള്‍ മറുപടി നല്‍കിയത്. ഷൈനിയുടെ അച്ഛനും അമ്മയും നല്‍കിയ മൊഴികള്‍ പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തും. സ്വന്തം വീട്ടില്‍ നിന്ന് ഷൈനി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.

ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഭര്‍ത്താവ് നോബി ലൂക്കോസ് ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അതിക്ഷേപിച്ചു. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്ക് എടുത്ത വയ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം നോബി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 ന് പുലര്‍ച്ചെയാണ് ഷൈനി മക്കളായ അലീനയേയും ഇവാനയേയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീടിന് എതിര്‍ വശമുള്ള റോഡിലൂടെയാണ് റെയില്‍വേ ട്രാക്കിലേക്ക് എത്തിയത്. ഇളയമകള്‍ ഇവാനെയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

 

Latest