Kerala
കൊലക്കേസ് കുറ്റാരോപിതർക്ക് പരീക്ഷ: ജുവൈനല്‍ ഹോമിന് മുന്നില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം
ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ നടത്തിയേക്കും

കോഴിക്കോട് | താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയതിനെതിരെ പ്രതിഷേധം ശക്തം. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനല്‍ ഹോമിന് മുമ്പില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളായ കെ എസ് യു, എം എസ് എഫ്, യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ്സ് എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പരീക്ഷയെഴുതാനുള്ള സുരക്ഷയൊരുക്കുന്നതിന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് സൗകര്യമൊരുക്കുകയാണ് പോലീസ്
പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. നേരത്തേ വെള്ളിമാടുകുന്ന് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളിലാണ് പരീക്ഷാ കേന്ദ്രം തീരുമാനിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന താമരശ്ശേരി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തുന്നത് സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന് പോലീസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് സെന്റര്‍ മാറ്റിയത്.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് കോടതിയാണ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഷഹബാസിന് എഴുതാന്‍ സാധിക്കാത്ത പരീക്ഷ പ്രതികളെക്കൊണ്ടും എഴുതിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍.