National
ടെലികോം കമ്പനികളുടെ കൊള്ള നിയന്ത്രിക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി
സാധാരണക്കാരെയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരെയും താരിഫ് വർധന സാരമായി ബാധിച്ചിട്ടുണ്ടെന്ന് റഹീം
ന്യൂഡൽഹി | ടെലികോം കമ്പനികൾ താരീഫ് പ്ലാനുകളുടെ വില കുത്തനെ കൂട്ടുന്ന പ്രവണത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്രവാർത്താവിനിമയ മന്ത്രി ജ്യോതിരാതിത്യ സിന്ദ്യയ്ക്ക് കത്തയച്ചു. ഈയിടെ ജിയോ, എയർട്ടൽ അടക്കമുള്ള സേവനദാതാക്കൾ 15 മുതൽ 20% വരെ നിരക്കുകളാണ് താരിഫ് പ്ലാനുകളിൽ വർദ്ധിപ്പിച്ചത്.
സാധാരണക്കാരെയും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരെയും താരിഫ് വർധന സാരമായി ബാധിച്ചിട്ടുണ്ടെന്ന് റഹീം ചൂണ്ടിക്കാട്ടി. മൊബൈൽ സേവനങ്ങൾ ഇന്ന് ഒരു ആഡംബരമല്ല. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എല്ലാവരും മൊബൈലിനെ ആശ്രയിക്കുന്നു. കോവിഡാനന്തര സാമ്പത്തിക ബുദ്ധിമുട്ടുകളും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും കൊണ്ട് ബുദ്ധിമുട്ടുന്ന പാവപ്പെവർക്ക് മേൽ വീണ്ടും ഭാരം അടിച്ചേൽക്കുകയാണ് സ്വകാര്യ കമ്പനികൾ. ഇവരെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ തുടർന്നു കൊണ്ടിരിക്കുന്നതെന്ന് റഹീം പറഞ്ഞു.
കേന്ദ്ര സർക്കാർ നയം തിരുത്തി സ്വകാര്യ കമ്പനികളുടെ ഈ നടപടികളിൽ നിയന്ത്രണം ഏർപ്പെടുത്തണം. താരിഫ് വില നിയന്ത്രിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റും മറ്റ് മൊബൈൽ സേവനങ്ങളും ലഭ്യമാക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തണമെന്നും എ എ റഹീം എം പി കത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.