Connect with us

Kerala

അതിതീവ്ര ചൂട്; സംസ്ഥാനത്ത് മുണ്ടിനീരും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

ഈ മാസം 2,712 പേര്‍ക്ക് മുണ്ടിനീര് ബാധിച്ചു.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് വേനല്‍ ചൂട് തീവ്രമാവുന്ന സാഹചര്യത്തില്‍ മുണ്ടിനീരും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഈ മാസം 2,712 പേര്‍ക്ക് മുണ്ടിനീര് ബാധിച്ചു. പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിധഗ്ദര്‍ പറയുന്നത്. ചൂട് കൂടിയതോടെ സംസ്ഥാനത്ത് എ സി വില്‍പനയില്‍ കുതിപ്പുണ്ടായതായാണ് വ്യാപാര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം യൂണിറ്റിലധികം എ സി കേരളത്തില്‍ വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ഈ റെക്കോഡും മറികടക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന വിവരം.

കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിഗമനം. ഈ മാസം 21 വരെ തല്‍സ്ഥിതി തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനിലയായ 36.5 ഡിഗ്രി സെല്‍ഷ്യസ് വെള്ളാനിക്കരയിലാണ് രേഖപ്പെടുത്തിയത്. ചൂട് ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം, തീപിടുത്തം, കാട്ടുതീ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.

ഞായറാഴ്ചത്തെ ഔദ്യോഗിക കണക്ക് പ്രകാരം വെള്ളാനിക്കര 36.5 ഡിഗ്രി സെല്‍ഷ്യസ്, പുനലൂര്‍ 36.4, കോട്ടയം 35.6, കോഴിക്കോട് 35.6, പാലക്കാട് 35.5, നെടുമ്പാശ്ശേരി 35.1, കണ്ണൂര്‍ 35, തിരുവനന്തപുരം 34.4, കരിപ്പൂര്‍ 34.1 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന നിര്‍ദേശം.