Connect with us

National

മഹാ' തിരിച്ചടിയിൽ രാജിക്കൊരുങ്ങി ഫഡ്നാവിസ്

കർഷക രോഷം വിനയായെന്ന് സമ്മതിച്ചു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിൽ ബി ജെ പി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയിൽ രാജി സന്നദ്ധത പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തുണ്ടായ തിരിച്ചടിയിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഭരണപരമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കാൻ ഉന്നത നേതൃത്വത്തോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഫലത്തെ ബാധിച്ചുവെന്ന് ഫഡ്‌നാവിസ് സമ്മതിച്ചു. 2020 മുതൽ ഉയർന്ന കർഷക പ്രതിഷേധം പൂർണമായി പരിഹരിക്കാൻ സാധിക്കാത്തത് ബി ജെ പിയുടെ വോട്ട് അടിത്തറയെ ബാധിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടന ഭേദഗതി ചെയ്യുമെന്ന തെറ്റായ പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. മുസ്‌ലിം, മറാഠാ പ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട വോട്ടുകൾ മറ്റൊരു ആഘാതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എൻ ഡി എക്ക് വലിയ ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയുടെ പല ഭാഗങ്ങളും മാറ്റുമെന്ന്, സംഘ്പരിവാർ- ബി ജെ പി നേതാക്കളുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ആമുഖത്തിൽ നിന്ന് മതേതരത്വം അടക്കമുള്ളവ മാറ്റുമെന്നായിരുന്നു പ്രചാരണം. ഇത് സൂചിപ്പിച്ചാണ് ഫഡ്‌നാവിസിന്റെ പരാമർശം. 2019ൽ 23 സീറ്റുകളിൽ വിജയിച്ച ബി ജെ പിക്ക് ഇത്തവണ പത്ത് സീറ്റുകളിലെ വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എൻ ഡി എ സഖ്യത്തിലെ മറ്റു പാർട്ടികൾക്ക് എട്ട് സീറ്റുകളിലാണ് ജയിക്കാനായത്. മഹാരാഷ്ട്രയിൽ ആകെ 48 മണ്ഡലങ്ങളാണുള്ളത്.

Latest