National
ഡല്‍ഹി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി കര്‍ഷകര്‍
ഖനൗരിയില്‍ നടന്ന അനിഷ്ടസംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് നിര്‍ത്തി വെക്കുന്നതെന്ന് കർഷക സംഘടനാ നേതാക്കൾ

ന്യൂഡല്‍ഹി | കര്‍ഷക മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഖനൗരിയില്‍ നടന്ന അനിഷ്ടസംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കുന്നതായി കര്‍ഷക നേതാവായ സര്‍വാണ്‍ സിംഗ് പന്ദേര്‍ പറഞ്ഞു. തുടര്‍ന്നുള്ള നീക്കങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാടകീയമായ സംഭവവികാസങ്ങളാണ് ഖനൗരിയിലും ശംഭു അതിര്‍ത്തിയിലും ബുധനാഴ്ച ഉണ്ടായത്. അതിര്‍ത്തി കടക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പോലീസ് നിരന്തരം ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന്റെ ഭാഗമായി ഹരിയാന പോലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു യുവ കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തു. 24 വയസ്സുള്ള ശുഭ് കരന്‍ സിങ് ആണ് ഹരിയാന പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.