Connect with us

Kerala

തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവം; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ഉടന്‍ ആരംഭിക്കും

കുട്ടിയുടെ മാതാവ് നല്‍കിയ റാഗിങ്ങ് പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെ വിശദമായി അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

കൊച്ചി|തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ഉടന്‍ ആരംഭിക്കും. ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി തൃപ്പൂണിത്തുറ ചോയിസ് ടവര്‍ ഫ്ലാറ്റിലെ 26-ാം നിലയില്‍ നിന്ന് ചാടി മരിച്ചത്. സരിന്‍ രചന ദമ്പതികളുടെ മകനാണ് മിഹിര്‍. മിഹിര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിട്ടത് അതിക്രൂരമായ മാനസിക, ശാരീരിക പീഡനമെന്ന് കുടുംബം ആരോപിക്കുന്നു. സ്‌കൂളിലെ റാഗിങ്ങിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി.

മിഹിര്‍ അഹമ്മദിന്റെ മാതാവ് നല്‍കിയ റാഗിങ്ങ് പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെ വിശദമായി അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിയും. സ്‌കൂളില്‍ മകന്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും അതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് മാതാവ് പോലീസിന് പരാതി നല്‍കിയത്.

വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്ന കാര്യം മിഹിറിന്റെ സഹപാഠികളില്‍ നിന്നാണ് കുടുംബത്തിന് ലഭിച്ചത്. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിച്ചെന്നും ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മാവന്‍ മുഹമ്മദ് ഷെരീഫ് പറഞ്ഞു. നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കുട്ടിയ്ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നു. ആഴ്ചകളോളം സ്‌കൂളില്‍ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും മുഹമ്മദ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മരിച്ച മിഹിറിന്റെ മാതാപിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ സംസാരിച്ചിരുന്നു. അവര്‍ കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള തെളിവുകള്‍ സ്‌കൂള്‍ അധികൃതര്‍ പോലീസിന് നല്‍കിയിട്ടുണ്ട്.

ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായി സ്‌കൂള്‍ മാനേജ്മെന്റ് സംസാരിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാകും. കുട്ടികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാത്ത പക്ഷം ഒരു നടപടിയും സ്വീകരിക്കാന്‍ സ്‌കൂളിനാവില്ല. റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്‌കൂള്‍ മാനേജ്മെന്റിനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.