Connect with us

Kerala

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്നു

കടു കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തി

Published

|

Last Updated

കണ്ണൂര്‍ | കുളം വൃത്തിയാക്കുന്നതിനിടെ കടു കുത്തിയ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീന്‍ കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.

ഒരു മാസം മുമ്പാണ് കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലെ രജീഷിന്റെ കയ്യില്‍ കടു എന്ന നാടന്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് കൈയ്യില്‍ തീപ്പൊള്ളല്‍ ഏറ്റപോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വലതുകൈപ്പത്തി കൈത്തണ്ടയില്‍ വച്ചു മുറിച്ചുമാറ്റിയത്.
ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു കുത്തിയതിനാല്‍ വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.

ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറയുന്നു.
ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ബാക്ടീരിയല്‍ അണുബാധയാണ് ബാധിച്ചത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. വിരലുകളില്‍ നിന്ന് കൈപ്പത്തിയിലേക്ക് ബാക്ടീരിയ പടര്‍ന്നിരുന്നു. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതിനാല്‍ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായില്ല.

തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. മീന്‍ കുത്തിയുണ്ടായ മുറിവിലൂടെ ബാക്ടീരിയ അകത്തുകയറിയതാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അണുബാധ പകര്‍ച്ചവ്യാധിയല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാല്‍ ഗാസ് ഗ്യാന്‍ഗ്രീന്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയ ചെളിവെള്ളത്തില്‍ കാണുമെന്നതിനാല്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. കര്‍ഷകനായ രജീഷിന് കൈപ്പത്തി നഷ്ടമായതോടെ ജീവിതം പ്രതിസന്ധിയിലായി.