Connect with us

Kerala

എം എം ലോറന്‍സിന്റെ മകളുടെ ഹരജി അംഗീകരിച്ചില്ല; മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാം

പിതാവിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആശയുടെ ആവശ്യം.

Published

|

Last Updated

കൊച്ചി | അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യാര്‍ഥം മെഡിക്കല്‍ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ സമര്‍പ്പിച്ച ഹെക്കോടതി കോടതി അംഗീകരിച്ചില്ല. അനാട്ടമി നിയമ പ്രകാരം മെഡിക്കല്‍ കോളജിന് ഇക്കാര്യത്തില്‍ നടപടി എടുക്കാമെന്നും അതുവരെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാം. അതുവരെ പഠനാവശ്യത്തിന് ഉപയോഗിക്കരുത് എന്നു വേണമെങ്കില്‍ പറയാമെന്നും കോടതി പറഞ്ഞു. പിതാവിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആശയുടെ ആവശ്യം.

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് മകള്‍ ആശയുടെ വാദം. എന്നാല്‍ മറ്റുമക്കളായ സജി ലോറന്‍സും സുജാത ലോറന്‍സും മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പിതാവ് ഇക്കാര്യം തങ്ങളോടു പറഞ്ഞിരുന്നു എന്നാണ് അവര്‍ പറയുന്നത്. കുടുംബാംഗങ്ങളുടെ തീരുമാനം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. കുടുംബാഗങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കും എന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോറന്‍സിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൃതദേഹം കൈമാറുന്നതിന് നിയമ തടസ്സമില്ലാത്തതിനാല്‍ പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം നേരത്തെ നിശ്ചയിച്ച രീതിയില്‍ നടപടികള്‍ നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ ഏഴര മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്റില്‍ എത്തിച്ചു. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ എം എം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം.

 

Latest