Connect with us

Kerala

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

.ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി എന്നീ പേരുകളില്‍ വിവിധ സംഘടനകള്‍ രൂപീകരിച്ച ശേഷംതട്ടിപ്പ് നടത്തുന്ന സംഘത്തെയാണ് പള്ളിക്കത്തോട് പോലീസ് പിടികൂടിയത്

Published

|

Last Updated

കോട്ടയം |  പള്ളിക്കത്തോട്ടില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് പിടികൂടി.ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി എന്നീ പേരുകളില്‍ വിവിധ സംഘടനകള്‍ രൂപീകരിച്ച ശേഷംതട്ടിപ്പ് നടത്തുന്ന സംഘത്തെയാണ് പള്ളിക്കത്തോട് പോലീസ് പിടികൂടിയത്. വാഴൂര്‍ പാണ്ടിമാക്കല്‍ പുരുഷോത്തമന്‍ (വിജയന്‍), എറണാകുളം കുറുപ്പംപടി ചിറങ്ങര വീട്ടില്‍ ജിജി മാത്യു, തൊടുപുഴ മുതലക്കോടം കുഴിയ്ക്കത്തൊട്ടി വീട്ടില്‍ സുബൈര്‍, കൊഴുവന്‍കുളം കീഴിറക്കുന്നു ഭാഗം മുണ്ടാപ്ലാക്കല്‍ വീട്ടില്‍ മഞ്ജു എന്നിവരെയാണ് പള്ളിക്കത്തോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ.പി
ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പള്ളിക്കത്തോട് നരിപ്പാറ ഫിനാന്‍സില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുകയായിരുന്നു സംഘം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മേരി മാത്യു എന്ന യുവതിയുടെ കൈവശം ഇവര്‍ മുക്കുപണ്ടം പണയം വയ്ക്കാനായി നല്‍കുകയായിരുന്നു. മുക്കുപണ്ടമാണ് ഇതെന്നറിയാതെ ഇവര്‍ നരിപ്പാറ ഫിനാന്‍സില്‍ പണയം വയ്ക്കാന്‍ എത്തി. മുന്‍പും ഈ സ്ഥാപനത്തില്‍ എത്തിയിട്ടുള്ള മേരിയോട് സ്ഥാപനത്തിലെ ജീവനക്കാര്‍ മുക്കുപണ്ടമാണ് എന്ന് വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ഇവര്‍ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പള്ളിക്കത്തോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിമാക്കല്‍ വിജയനും, സമിതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ജിജി മാത്യുവും ചേര്‍ന്നാണ് മുക്കുപണ്ടം സംഘടിപ്പിച്ചത്. തുടര്‍ന്ന്, ഇവരില്‍ നിന്നും മുക്കുപണ്ടം വാങ്ങിയ മഞ്ജു ഇത് പരാതിക്കാരിയായ മേരി മാത്യുവിന് നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ കൂടുതല്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് പ്രത്യേക സംഘത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ കാഞ്ഞിരപ്പള്ളി ഡി.വൈ,എസ്.പി അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പള്ളിയ്ക്കത്തോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ.പി തോംസണ്‍, എസ.ഐ മാരായ ഷാജി, റെയ്‌നോള്‍ഡ്സ്, എ.എസ്സ്.ഐ മാരായ റെജി, ലക്ഷ്മി, സി.പി.ഒ മാരായ ഷമീര്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് തൊടുപുഴ മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു.

ഒന്നാം പ്രതി വിജയന്റെ പേരില്‍ പാലാ, കോതമംഗലം, പള്ളിയ്ക്കത്തോട് പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ നിലവിലുണ്ട്, രണ്ടാം പ്രതി ശ്രീമതി ജിജിയുടെ പേരില്‍ എടത്തല, പെരുമ്പാവൂര്‍, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവടങ്ങളിലും, മൂന്നാം പ്രതി സുബൈറിന്റെ പേരില്‍ കളമശ്ശേരി,തൊടുപുഴ, മൂവാറ്റുപുഴ,തൃക്കാക്കര, കോതമംഗലം, പുത്തന്‍കുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസ്സുകള്‍ നിലവിലുണ്ട്.

 

Latest