Connect with us

Kerala

കോന്നി ആനക്കൂട്ടില്‍ നാലു വയസ്സുകാരന്‍ മരിച്ച സംഭവം; നെറ്റിയിലും തലയിലും ആഴത്തില്‍ മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കുട്ടിയുടെ മരണത്തില്‍ റാന്നി ഡിഎഫ്ഒ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കുട്ടിയുടെ നെറ്റിയുടെ മുകളിലേറ്റ പരുക്കും തലയില്‍ ആഴത്തിലേറ്റ മുറിവും മരണത്തിന് കാരണമായി എന്നാണ് പ്രാഥമിക റിപ്പാര്‍ട്ട്. തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുവയസ്സുകാരന്റെ മരണത്തില്‍ റാന്നി ഡി എഫ് ഒ ഇന്ന് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വനംമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാന്നി ഡി എഫ് ഒയോട് റിപ്പോര്‍ട്ട് തേടിയത്. കുട്ടിയുടെ മരണത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കുട്ടിയുടെ ദേഹത്ത് വീണ കോണ്‍ക്രീറ്റ് തൂണിന്റെ ബലക്ഷയം സംബന്ധിച്ച് ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അപകട സാധ്യത ഉണ്ടായിട്ടും ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ആനക്കൂട് സന്ദര്‍ശനത്തിനിടെ അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം കോണ്‍ക്രീറ്റ് തൂണിന് സമീപം നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു. കുട്ടിയെ വനംവകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് കുടുംബം ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു.

 

 

Latest