Connect with us

National

സൗജന്യമായി ആട്ടിറച്ചി നല്‍കിയില്ല; ശ്മശാന തൊഴിലാളി മറവു ചെയ്ത മൃതദേഹം മാന്തിയെടുത്ത് കടക്കുമുന്നില്‍ ഉപേക്ഷിച്ചു

ശ്മശാന തൊഴിലാളിയായ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

തേനി | ശ്മശാന തൊഴിലാളി മറവു ചെയ്ത മൃതദേഹം മാന്തിയെടുത്ത് കടക്കുമുന്നില്‍ ഉപേക്ഷിച്ചു. സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതിനെ തുടര്‍ന്നാണ് ശ്മശാന തൊഴിലാളിയായ കുമാര്‍ നടുക്കുന്ന ഹീന കൃത്യം ചെയ്തത്.

തമിഴ്‌നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള സംഗീത മട്ടന്‍ സ്റ്റാള്‍ എന്ന കടക്കു മുമ്പിലാണ് ഇയാള്‍, മറവു ചെയ്ത മൃതദേഹം മാന്തിയെടുത്ത് കൊണ്ടിട്ടത്. ശ്മശാന തൊഴിലാളിയായ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിയരശന്‍ എന്നയാളുടെ ഇറച്ചിക്കടയില്‍ നാല് വര്‍ഷം മുന്‍പ് വരെ ജോലി ചെയ്തിരുന്നയാളാണ് പി സി പെട്ടി സ്വദേശിയായ കുമാര്‍. നിലവില്‍ പി സി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ് ഇയാള്‍. മദ്യലഹരിയില്‍ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാര്‍ സൗജന്യമായി ഇറച്ചി ആവശ്യപ്പെട്ടു.

വില ക്കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തിരികെ പോയ കുമാര്‍ തുണിയില്‍ പൊതിഞ്ഞ ജീര്‍ണിച്ച മൃതദേഹവുമായി എത്തി കടക്കു മുമ്പില്‍ ഉപേക്ഷിച്ചു.നാല് ദിവസം മുന്‍പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹമാണ് ഇയാള്‍ മാന്തിയെടുത്ത് കൊണ്ടു വന്നത്. മൃതദേഹം കടക്കു മുന്നില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നു കളഞ്ഞു. കടയുടമ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യറായില്ല. തുടര്‍ന്ന് ആംബുലന്‍സെത്തിച്ച് പോലീസ് തന്നെ മൃതദേഹം മൃതദേഹം ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest