Uae
ഗേറ്റ് വേ പദ്ധതി 2027ൽ പൂർത്തിയാകും; ചൊവ്വയിലേക്ക് പോവുക ബഹിരാകാശ സ്റ്റേഷനിൽ നിന്ന്
ബഹിരാകാശ യാത്രികര്‍ക്ക് ചൊവ്വ പോലുള്ള ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദുബൈ | ദുബൈ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ പങ്കാളിയായ നാസയുടെ ബഹിരാകാശ പദ്ധതി ഗേറ്റ് വേ 2027ല്‍ പൂര്‍ത്തിയാകും.ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്ന ബഹിരാകാശ സ്റ്റേഷന്‍ നിര്‍മാണമാണ് ആരംഭിച്ചിരിക്കുന്നത്.
ബഹിരാകാശ യാത്രികര്‍ക്ക് ചൊവ്വ പോലുള്ള ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ നടത്തം സാധ്യമാക്കുന്ന ‘എയര്‍ലോക്ക് മൊഡ്യൂള്‍’ എം ബി ആര്‍ എസ് സി സംഭാവന ചെയ്യും. പകരമായി ഒരു ഇമാറാത്തിയെ സ്റ്റേഷനിലേക്ക് ദൗത്യത്തിനായി അയക്കും.
യൂറോപ്യന്‍, കനേഡിയന്‍, ജാപ്പനീസ് സ്പേസ് ഏജന്‍സികള്‍ വാസസ്ഥലം, ഊര്‍ജം, പ്രൊപ്പല്‍ഷന്‍ എന്നിവയ്ക്കുള്ള ഘടകങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എം ബി ആര്‍ എസ് സിയില്‍ വളരെയധികം ആത്മവിശ്വാസമുണ്ടെന്നും ഗേറ്റ്വേയില്‍ ഇമറാത്തി ബഹിരാകാശയാത്രികരെ കാണുന്നതില്‍ ആവേശമുണ്ട് എന്നും ഗേറ്റ്വേ പ്രോഗ്രാമിന്റെ അന്താരാഷ്ട്ര മാനേജരായ ഷോണ്‍ ഫുള്ളര്‍ പറഞ്ഞു.
ഗേറ്റ്വേ എന്നത് ചന്ദ്രനുചുറ്റും നിര്‍മിക്കുന്ന ഒരു അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ്. ചൊവ്വയിലേക്കു വിക്ഷേപണ പാഡ് ഉണ്ടായിരിക്കും.ഒരു മുഴുവന്‍ ക്രൂ വാഹനവും അവിടെ നിന്ന് ചൊവ്വയിലേക്കു പോകും. ഒരു വിക്ഷേപണ കേന്ദ്രമാകാന്‍ കഴിയുന്ന തരത്തിലാണ് ബഹിരാകാശ കേന്ദ്രം. നാസയിലെ ഗേറ്റ്വേ വെഹിക്കിള്‍ സിസ്റ്റംസ് ഇന്റഗ്രേഷന്‍ മാനേജര്‍ ഡെബ്ര ലുഡ്ബാന്‍ പറഞ്ഞു. മൊഡ്യൂള്‍ ഡിസൈനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഓരോ ഏജന്‍സിയില്‍ നിന്നുമുള്ള സംഭാവനകള്‍ വിലയിരുത്തുന്നതിനുമായി നാസയും അതിന്റെ പങ്കാളികളും ദുബൈയില്‍ ഒത്തുകൂടി.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ എംബിആര്‍എസ്സി ധാരാളം അനുഭവം നേടിയിട്ടുണ്ടെന്ന് നാസ പ്രതിനിധികള്‍ പറഞ്ഞു.’ജനുവരിയില്‍, എംബിസെഡ്-സാറ്റ് വളരെ വിജയകരമായ വിക്ഷേപണം നടത്തി.അതിശയകരമായ അളവില്‍ ഡാറ്റ ലഭിക്കുന്നു. ബഹിരാകാശത്ത് ഒരു വാഹനം എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്ന് അവര്‍ പഠിക്കുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ നേടിയ ഈ വിജയങ്ങളെല്ലാം അടിസ്ഥാനമാക്കിയാണ് മൊഡ്യൂള്‍ നിര്‍മിക്കുന്നത്.