Connect with us

From the print

അസമിൽ ഇനി ആധാർ കാർഡ് ലഭിക്കുക എളുപ്പമാകില്ല

അപേക്ഷകർ എൻ ആർ സി അപേക്ഷാ രശീതി നമ്പർ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ഗുവാഹത്തി | അസമിൽ ആധാർ കാർഡ് ലഭിക്കാൻ കടുത്ത നിബന്ധനകളുമായി സംസ്ഥാന സർക്കാർ. ആധാർ ലഭിക്കാൻ പുതിയ അപേക്ഷകർ എൻ ആർ സി അപേക്ഷാ രശീതി നമ്പർ (എ ആർ എൻ) സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സംസ്ഥാാന ജനസംഖ്യയെക്കാൾ കൂടുതലാണ് ആധാർ കാർഡിനുള്ള അപേക്ഷകൾ. സംശയാസ്പദമായ പൗരന്മാർ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ, പുതിയ അപേക്ഷകർ അവരുടെ എൻ ആർ സി അപേക്ഷാ രശീതി നമ്പറും കൂടി സമർപ്പിക്കണം. ഇത് അനധികൃത വിദേശികളുടെ കടന്നുകയറ്റം തടയും. ആധാർ കാർഡുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും- ഗുവാഹത്തിയിൽ മുഖ്യമന്ത്രി പറഞ്ഞു.
നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ ആർ സി) പ്രക്രിയയിൽ ബയോമെട്രിക്‌സ് നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ പോയ 9.55 ലക്ഷം പേർക്ക് എൻ ആർ സി അപേക്ഷാ രശീതി നമ്പർ സമർപ്പിക്കുന്നത് ബാധകമല്ല. അവർക്ക് ആധാർ കാർഡുകൾ ലഭിക്കും. രണ്ട് മാസത്തിനിടെ നിരവധി ബംഗ്ലാദേശികളെ പിടികൂടി അയൽരാജ്യത്തെ അധികാരികൾക്ക് കൈമാറി. അനധികൃത വിദേശികളെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, അസമിൽ വിദേശികളെന്ന് മുദ്രകുത്തി കഴിഞ്ഞ ദിവസം 28 മുസ്‌ലിംകളെ സർക്കാർ തടങ്കലിലാക്കിയിരുന്നു. ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പടിഞ്ഞാറൻ അസമിലെ ബാർപേട്ട ജില്ലയിൽ നിന്നുള്ളവരെയാണ് ഗോൾപാറ ജില്ലയിലെ മാട്ടിയയിലെ തടങ്കൽ പാളയത്തിൽ അടച്ചത്.
3,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തടങ്കൽ പാളയമാണിത്. വിദേശികളെ നാടുകടത്തും മുമ്പ് താമസിപ്പിക്കുന്ന ട്രാൻസിറ്റ് ക്യാമ്പ് എന്നാണ് ഇതിനെ സർക്കാർ ഔദ്യോഗികമായി വിളിക്കുന്നത്.
വിദേശികളായി മുദ്രകുത്തിയവരെല്ലാം ബംഗാളി മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്. തടങ്കൽ പാളയത്തിലേക്ക് മാറ്റിയ 28 പേരിൽ 19 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമുണ്ട്. ബാർപേട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇവരെ തിങ്കളാഴ്ച എസ് പി ഓഫീസിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറ്റി തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോയി.
എന്നാൽ, ഇവരിൽ ഭൂരിഭാഗം പേരും വിദേശികളല്ലെന്നാണ് പുറത്തുവരുന്ന വിവരം. താമസ സർട്ടിഫിക്കറ്റും ആധാർ കാർഡും പാൻ കാർഡും ഉള്ളവർക്കെതിരെയായിരുന്നു നടപടി. തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവരികയും ചെയ്തു. സർക്കാർ നൽകിയ ആധാർ കാർഡ്, പഞ്ചായത്ത് നൽകിയ താമസ സർട്ടിഫിക്കറ്റ്, പാൻ കാർഡ് തുടങ്ങി വിവിധ രേഖകൾ ഉണ്ടായായിട്ടും ഇവർ നുഴഞ്ഞുകയറ്റക്കാർ ആണെന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ.
വിദേശികളെന്ന് സംശയിക്കുന്നവരുടെ കേസുകൾ തീർപ്പാക്കാൻ വേണ്ടി ആരംഭിച്ച അർധ ജുഡീഷ്യൽ ബോഡിയാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണൽ. ഇത്തരത്തിൽ നൂറോളം ട്രൈബ്യൂണലുകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്തി തടങ്കൽ പാളയത്തിലേക്ക് മാറ്റുക എന്നത് ബി ജെ പി സർക്കാറിന്റെ പ്രഖ്യാപിത നിലപാടാണ്.

Latest