Connect with us

Kerala

ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി; കല്ലറ തുറന്നു പരിശോധിക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തി

കല്ലറ തുറന്ന് പരിശോധിക്കാന്‍ പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളുണ്ടായി

Published

|

Last Updated

തിരുവനന്തപുരം | മക്കള്‍ സാമാധി ഇരുത്തിയ സ്ഥലം തുറന്നു പരിശോധിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയ സ്ഥലം തുറന്ന് പരിശോധിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കിടെ കുടുംബാംഗങ്ങളും ചില നാട്ടുകാരും പ്രതിഷേവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം കല്ലറ തുറക്കേണ്ടെന്ന് സബ് കലക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്.

കല്ലറ തുറന്ന് പരിശോധിക്കാന്‍ പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളുണ്ടായി. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്നാലെ ചില നാട്ടുകാരും പ്രതിഷേധിച്ച് രംഗത്തെത്തി. നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്നു നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്താണ് നെയ്യാറ്റിന്‍കര പോലീസ് നടപടി സ്വീകരിക്കുന്നത്.

അച്ഛന്‍ സമാധിയായതിനാല്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചു വെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തില്‍ കുടുംബത്തിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പോലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.