Uae
ഗവൺമെന്റ് ബ്യൂറോക്രസി മികച്ചതും മോശവുമായ സർക്കാർ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു
നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
![](https://assets.sirajlive.com/2025/02/shaikh-897x538.jpg)
ദുബൈ| സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നതും ഏറ്റവും കുറഞ്ഞ റാങ്കുള്ളതുമായ സർക്കാർ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
എമിറേറ്റ്‌സ് പോസ്റ്റ്, ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി, കായിക മന്ത്രാലയം എന്നിവ ഏറ്റവും താഴ്ന്ന സ്ഥാനത്താണുള്ളത്. ലളിതമായ കാര്യങ്ങളെ സങ്കീർണമാക്കി മാറ്റുന്ന കലയാണ് സർക്കാർ ബ്യൂറോക്രസിയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഇതിൽ ഫലങ്ങളേക്കാൾ നടപടിക്രമങ്ങൾക്ക് മുൻഗണന നൽകുന്നു. സേവനത്തേക്കാൾ പേപ്പർവർക്കിന് മുൻഗണന നൽകുന്നു. ബോക്‌സിന് പുറത്തുള്ള ചിന്തയെ നിരുത്സാഹപ്പെടുത്താൻ രൂപകൽപ്പന ചട്ടങ്ങൾ ചെയ്തിട്ടുള്ളതാണ്.
കാര്യക്ഷമമല്ലാത്ത ഈ സംവിധാനങ്ങളെ ധീരവും നിർണായകവുമായ നടപടികളിലൂടെ തകർക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. “വേണ്ടത്ര ശ്രമം നടത്താത്തവർക്ക്, മോശം ഉദ്യോഗസ്ഥ സംവിധാനങ്ങളെ ദിവസങ്ങൾക്കുള്ളിൽ ധീരവും വേഗത്തിലുള്ളതുമായ തീരുമാനങ്ങളിലൂടെ മാറ്റാം. ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്.’ അദ്ദേഹം നിർദേശം നൽകി.
“2023 അവസാനത്തോടെയാണ് സർക്കാർ സ്ഥാപനങ്ങളിലുടനീളമുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ ഇല്ലാതാക്കുന്നതിനും കുറക്കുന്നതിനുമുള്ള സംരംഭം ആരംഭിച്ചത്. മികച്ച സേവനങ്ങൾ നൽകുന്നതിലും കാര്യക്ഷമത വർധിപ്പിക്കുന്നതിലും ജനജീവിതം ലളിതമാക്കുന്നതിലും അവരുടെ പ്രതികരണം ഞങ്ങൾ വിലയിരുത്തി. മികവ് പുലർത്തിയവരെ അഭിനന്ദിക്കുന്നു.’ ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.