Connect with us

Kerala

എ ഡി ജി പി- ആര്‍ എസ് എസ് കൂടിക്കാഴ്ച സര്‍ക്കാര്‍ പരിശോധിക്കും; വിവാദമുണ്ടാക്കിയത് മാധ്യമങ്ങള്‍: എ വിജയരാഘവന്‍

ഈ ചെലവില്‍ പാര്‍ട്ടിക്കെതിരെ ചിലത് കാച്ചാമെന്നാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ കരുതുന്നത്.

Published

|

Last Updated

കണ്ണൂര്‍ |  എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. വിഷയം കൃത്യതയോടെ പരിശോധിച്ച് നടപടിയെടുക്കാനുള്ള ശേഷി പിണറായി സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാര്‍ട്ടിയും സര്‍ക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഈ വിഷയം സര്‍ക്കാര്‍ പരിശോധിക്കും. അതില്‍ മാധ്യമങ്ങള്‍ വിഷമിക്കേണ്ടതില്ല. പിണറായി വിജയന്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായത്. അദ്ദേഹം നല്ല നിലയിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളെ വളരെ കൃത്യതയോടെ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനുള്ള പ്രാപ്തി പിണറായി വിജയനുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

16 മാസങ്ങള്‍ക്കു മുന്‍പ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതു വലിയ വിവാദമാക്കിയിരിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഭംഗിയായി കളവുകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവമാണ്. അവരത് നല്ല രീതിയില്‍ നിര്‍വഹിക്കുന്നുണ്ട്. ഈ ചെലവില്‍ പാര്‍ട്ടിക്കെതിരെ ചിലത് കാച്ചാമെന്നാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ കരുതുന്നത്.

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അമ്മയെ തല്ലിയത് ശരിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു വിജയരാഘവന്റെ മറുപടി. സിപിഐ എഡിജിപി വിഷയത്തില്‍ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പി വി അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ് അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും എ വിജയരാഘവന്‍ പറഞ്ഞു