Uae
ഹജ്ജ്; യു എ ഇയിൽ വാക്‌സിനേഷന് 52 കേന്ദ്രങ്ങൾ
ദുബൈ മുതൽ ഫുജൈറ വരെയുള്ള ആറ് എമിറേറ്റുകളിലാണ് ഇവ.

ദുബൈ| ഈ വർഷത്തെ ഹജ്ജിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തീർഥാടകർക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിന് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് കോർപ്പറേഷൻ 52 ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കി. ദുബൈ മുതൽ ഫുജൈറ വരെയുള്ള ആറ് എമിറേറ്റുകളിലാണ് ഇവ. സുരക്ഷിതവും ആരോഗ്യകരവുമായ ഹജ്ജ് യാത്ര ഉറപ്പാക്കുന്നതിന്, ആവശ്യമായ വൈദ്യപരിശോധനകൾ നൽകുകയും വ്യക്തിയുടെ ക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്.
എല്ലാ തീർഥാടകർക്കും നിർബന്ധിത മെനിഞ്ചൈറ്റിസ് വാക്‌സിൻ, സീസണൽ ഇൻഫ്ലുവൻസ വാക്‌സിൻ എന്നിവ നൽകും. കൂടാതെ പ്രായമായവർക്കും (65 വയസും അതിൽ കൂടുതലുമുള്ളവർ), വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ന്യൂമോകോക്കൽ വാക്‌സിനുകൾ പോലുള്ളവയും നൽകും. തീർഥാടകരെ പരിശോധിക്കുന്നതിനായി ദുബൈയിൽ നാല് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. മുഹൈസിന, അൽ അവീർ, ഹോർ അൽ അൻസ്, അൽ ഇത്തിഹാദ് എന്നിവിടങ്ങളിലാണിത്. ഷാർജയിൽ 20 കേന്ദ്രങ്ങൾ ഉണ്ടാവും.
അജ്മാനിൽ അൽ ഹമീദിയ, മിശ്്രിഫ്, അൽ മദീന, മുസയ്രി, അൽ മനാമ എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങൾ അനുവദിച്ചു. ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ അൽ ഖസാൻ, അൽ റഅ്ഫ, ഫലാജ് അൽ മുഅല്ല, അൽ സലാമ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. റാസ് അൽ ഖൈമയിൽ പതിമൂന്ന് കേന്ദ്രങ്ങളാണ് ഉള്ളത്. ഫുജൈറയിൽ മുറാശിദ്, മർബ, അൽ ബിദ്്യ, ധദ്ന, അൽ തവ്്യീൻ, വാദി സിദ്ർ എന്നിവയുൾപ്പെടെ ആറ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ വൈദ്യപരിശോധനകൾക്ക് വിധേയരാകേണ്ടതിന്റെ ആവശ്യകത അധികൃതർ ഊന്നിപ്പറഞ്ഞു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സ്ഥിരമായ ആരോഗ്യം ഉറപ്പാക്കാനും ഇത് ആവശ്യമാണ്. ഷെഡ്യൂൾ ചെയ്ത യാത്രാ തീയതികൾക്കപ്പുറം മൂന്ന് ദിവസത്തേക്ക് ആവശ്യത്തിന് അധിക മരുന്നുകൾ കൈവശംവെക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ഹജ്ജ് കർമങ്ങൾക്ക് മുമ്പും ഇടയിലും ശേഷവും പാലിക്കേണ്ട മുൻകരുതൽ നടപടികളും മാർഗനിർദേശങ്ങളും ഉൾപ്പെടുന്ന ആരോഗ്യ അവബോധ ഗൈഡും അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.