Religion
ഹജ്ജ് എക്സ്പോ' വിവിധ രാജ്യങ്ങളുമായി ഹജ്ജ് കരാറുകളില്‍ ഒപ്പുവെച്ചു
2023ലെ ഹജ്ജ് സീസണിനായുള്ള ആദ്യ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു

ജിദ്ദ | ജിദ്ദയിലെ ഡോമില്‍ നടക്കുന്ന ‘ഹജ്ജ് എക്സ്പോ’ യില്‍ വെച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 പ്രതിനിധികളുമായി നിരവധി ഹജ്ജ് കരാറുകളില്‍ ഒപ്പുവെച്ചതായി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത് പറഞ്ഞു
ഹിജ്റ 1444ലെ ഹജ്ജ് സീസണിനായുള്ള ആദ്യ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതിൻ്റെ ഭാഗമായാണ് ആദ്യഘട്ട നടപടികള്‍. അല്ലാഹുവിൻ്റെ അതിഥികളായി ഹജ്ജിനായി പുണ്യ ഭൂമിയിലേക്കുള്ള അതിഥികളുടെ വരവ് സുഗമമാക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും അവരുടെ മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു
ഓരോ രാജ്യത്തിനും അനുവദിച്ച ഹജ്ജ് ക്വാട്ട, വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമുള്ള മാര്‍ഗങ്ങള്‍, ഹജ്ജ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നടപടിക്രമങ്ങള്‍ എന്നിവയാണ് ഹജ്ജ് കരാറുകളില്‍ ഉള്‍പ്പെട്ടത്
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, റിപ്പബ്ലിക് ഓഫ് സെനഗല്‍, ഘാന, ചാഡ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, തായ്്ലൻഡ്, ദക്ഷിണാഫ്രിക്ക, കിര്‍ഗിസ്ഥാന്‍, ബെനിന്‍, ശ്രീലങ്ക ,ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘവുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തീര്‍ഥാടകര്‍ക്ക് മക്ക, മദീന എന്നിവിടങ്ങളില്‍ അതിഥികളെ സേവിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചര്‍ച്ച ചെയ്തു.