International
ഗസ്സയിൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചതായി ഹമാസ്
ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കിയതിന് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്കിൽ കുറഞ്ഞത് 380 ഫലസ്തീനികളെ ഇസ്റാഈൽ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്സ് ക്ലബ്
ഗസ്സ സിറ്റി | ഗസ്സയിൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചതായി ഹമാസ് പ്രവർത്തകനായ അബ്ദുൽ ലത്തീഫ് അൽ-ഖനൂ അറിയിച്ചു. ടെലിഗ്രാമിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം ഗസ്സയിലെ ജനങ്ങൾക്ക് താമസസൗകര്യം, മാനുഷിക സഹായ വിതരണം, പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ഹമാസിന് ഇപ്പോഴും ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള മാനുഷിക മുൻഗണനകൾ ഇസ്റാഈൽ തടസ്സപ്പെടുത്തുന്നതായി അൽ ഖനൂ ആരോപിച്ചു. താമസ സൗകര്യവും ഫലസ്തീൻ ജനതക്കുള്ള ദുരിതാശ്വാസ സഹായങ്ങളും ഒരുക്കുക എന്നത് ഒഴിവാക്കാനോ താമസിപ്പിക്കാനോ കഴിയാത്ത ഒരു അടിയന്തിര മാനുഷിക പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 19-ന് ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കിയതിന് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്കിൽ കുറഞ്ഞത് 380 ഫലസ്തീനികളെ ഇസ്റാഈൽ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്സ് ക്ലബ് അറിയിച്ചു. ഇതിൽ തടവിൽ വയ്ക്കപ്പെട്ടവരും അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചവരും ഉൾപ്പെടും. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറെയും യുവാക്കളാണ്.
ഇസ്റാഈലിന്റെ ഈ നടപടികൾ ഫലസ്തീൻ പ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ വീണ്ടും സങ്കീർണ്ണമാക്കുകയാണെന്ന് വിമർശകർ പറയുന്നു. വെടിനിർത്തൽ ചർച്ചകൾക്കിടയിൽ ഈ അറസ്റ്റുകൾ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നുവരുന്നുണ്ട്.