Connect with us

Articles

ഹാന്‍ കാങ്; സാര്‍വദേശീയമായ പ്രമേയങ്ങള്‍ക്കുള്ള അംഗീകാരം

മനുഷ്യാനുഭവത്തിന്റെ ഇരുട്ടിനെയും സങ്കീര്‍ണ്ണതയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധതയും ഈ എഴുത്ത് പ്രകടമാക്കുന്നു

Published

|

Last Updated

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം ലഭിച്ച ഹാന്‍ കാങിന്റെ എഴുത്തിന്റെ സവിശേഷത അതിന്റെ ശാന്തമായ തീവ്രതയാണ്. ഒപ്പം മനുഷ്യാനുഭവത്തിന്റെ ഇരുട്ടിനെയും സങ്കീര്‍ണ്ണതയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധതയും ഈ എഴുത്ത് പ്രകടമാക്കുന്നു. ദക്ഷിണ കൊറിയന്‍ നോവലിസ്റ്റായ ഹാന്‍കാങിന്റെ രചനകളെ പാരീസ് റിവ്യൂ ജേണല്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവില്‍ 1970 നവംബര്‍ 27 നാണ് ഹാന്‍ കാങ് ജനിച്ചത്. അവളുടെ അച്ഛന്‍ ഒരു സാഹിത്യ പ്രഫസറും അമ്മ അധ്യാപികയുമായിരുന്നു. വിദ്യാഭ്യാസത്തിനും വായനയ്ക്കുമെല്ലാം ഏറെ പ്രാധാന്യം നല്‍കിയിരുന്നു കുടുംബം. ഹാന്‍ തികച്ചും അന്തര്‍മുഖയായ കുട്ടിയായിരുന്നു. അവള്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാനും ഇടപഴകാനും ഏറെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ വളരെ ചെറുപ്പത്തില്‍തന്നെ പുസ്തകങ്ങളായിരുന്നു അവളുടെ കൂട്ടുകാര്‍.

കൊറിയന്‍ നാടോടിക്കഥകളില്‍ നിന്നും ക്ലാസിക്കല്‍ സാഹിത്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഹാന്‍ പത്താം വയസ്സില്‍ എഴുതിത്തുടങ്ങി. അവളുടെ ആദ്യകാല കഥകള്‍ സ്വന്തം ഐഡന്റിറ്റി, കുടുംബം, എന്നിവയ്‌ക്കൊപ്പം സാമൂഹിക നീതിയും പ്രമേയങ്ങളായിരുന്നു. അവള്‍ക്ക് ആശയവിനിമയത്തിനുള്ള ഉപാധി സാഹിത്യമാണെന്ന് അന്നേ തോന്നിയിരിക്കണം.
ഹാനിന് പത്തുവയസ്സുള്ളപ്പോള്‍ തന്നെയാണ് അവളുടെ ജന്മദേശമായ ഗ്വാങ്ജുവില്‍ കൊറിയന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ ഗ്വാങ്ജു പ്രക്ഷോഭവും അതേതുടര്‍ന്നുള്ള കൂട്ടക്കൊലകളും നടക്കുന്നത്. 1980 മെയ് 10 ന് ജനറല്‍ ചുന്‍ ഡൂ-ഹ്വാന്റെ സൈനിക ഭരണകൂടത്തിനെതിരെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സിയോളില്‍ ആരംഭിച്ച പ്രതിഷേധത്തിലായിരുന്നു പിന്നീട് ചരിത്രമായിത്തീര്‍ന്ന സംഭവങ്ങളുടെ തുടക്കം.

ഗ്വാങ്ജുവിലെ ഗ്യൂംനാം-റോ തെരുവിലും അതിന്റെ അലയൊലികളുണ്ടായിരുന്നു. വിദ്യാര്‍ഥികളും ബുദ്ധിജീവികളും പങ്കെടുത്ത പ്രക്ഷോഭം 15 ദിവസത്തിലധികം നീണ്ടുനിന്നു. സൈനികരേയും പാരാട്രൂപ്പുകളേയും ഉപയോഗിച്ച് പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ ആറുനൂറിലധികം സാധാരണ പൗരന്മാര്‍ക്കും 73 സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. മൂവായിരത്തിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് മനുഷ്യരെ കാണാതാവുകയുമുണ്ടായി. ദക്ഷിണ കൊറിയയുടെ ചരിത്രം മാറ്റിമറിച്ച ഈ സംഭവം ഹാന്‍കാങ്ങിനെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. 2014 ല്‍ എഴുതിയ ‘ ഹ്യൂമന്‍ ആക്ട് ‘ ഈ സ്വാധീനത്തില്‍നിന്നുണ്ടായതാണ്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ഹാന്‍ യോന്‍സി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു, അവിടെ അവള്‍ കൊറിയന്‍ സാഹിത്യം പഠിച്ചു. സാഹിത്യ മത്സരങ്ങളിലൂടെയും കൊറിയന്‍ ജേണലുകളിലെ പ്രസിദ്ധീകരണങ്ങളിലൂടെയും അവളുടെ എഴുത്ത് അംഗീകാരം നേടി. ഹാന്റെ ആദ്യ നോവല്‍ ‘എ ഡയലോഗ് ‘ 1994 ല്‍ പ്രസിദ്ധീകരിച്ചുവെങ്കിലും ദി വെജിറ്റേറിയനാണ് ലോകശ്രദ്ധനേടിയ നോവല്‍. ദി വെജിറ്റേറിയന്‍ , ഹ്യൂമന്‍ ആക്ട് , ദി വൈറ്റ് ബുക്ക് , വി ഡുനോട്ട് പാര്‍ട് എന്നീ നോവലുകളും മൂന്ന് കഥാസമാഹാരങ്ങളും ലേഖന പരമ്പരകളും വിവര്‍ത്തനങ്ങളും ഹാന്‍ കാങ്ങിന്റേതായുണ്ട്. 2016-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് നേടിയ ‘ദി വെജിറ്റേറിയന്‍’ അതിന്റെ സാര്‍വത്രികത കൊണ്ടും രചനാപരമായ സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധേയമായ കൃതിയാണ്.

ആധുനിക ദക്ഷിണ കൊറിയയില്‍ ജീവിക്കുന്ന സാധാരണക്കാരായ യോങ്-ഹൈയുടേയും അവളുടെ ഭര്‍ത്താവിന്റേയും കഥയാണിത്. ഭര്‍ത്താവ് മിതമായ അഭിലാഷങ്ങളും സൗമ്യമായ പെരുമാറ്റവുമുള്ള ഒരു ഓഫീസ് ജീവനക്കാരനാണ്; അവള്‍ കര്‍ത്തവ്യനിഷ്ഠയുള്ള ഭാര്യയാണ്. എന്നാല്‍ പിന്നീട് യോങ്-ഹൈയുടെ മാംസത്തോടുള്ള വിരോധവും പച്ചക്കറി ഭക്ഷണത്തോടുള്ള തീവ്രാരാധനയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ കാതല്‍. അംഹിസയിലൂന്നിയ വെജിറ്റേറിയനിസം എങ്ങനെ ഹിംസയായി മാറുന്നുവെന്നത് ഹാന്‍ കാംഗ് പറഞ്ഞുവെക്കുന്നു. ഇന്ത്യക്കാരായ വായനക്കാര്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യാനാവുന്നതാണ് ഈ പ്രമേയം. വിവിധ ഭാഷകള്‍ക്കൊപ്പം സി വി ബാലകൃഷ്ണന്റെ വിവര്‍ത്തനത്തില്‍ മലയാളത്തിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശീയവും അന്തര്‍ദ്ദേശീയവുമായ പല അംഗീകാരങ്ങളും ഹാനിന് ലഭിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് (2016), കൊറിയന്‍ സാഹിത്യ അവാര്‍ഡ് (2013), ഹ്യുണ്ടായ് സാഹിത്യ സമ്മാനം (2015), ഷെവലിയര്‍ ഡി എല്‍ ഓര്‍ഡ്രെ ഡെസ് ആര്‍ട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് (2019)

പല സാഹിത്യ ജേര്‍ണലുകളും പറയുന്നതുപോലെ ഹാന്‍കാങ്ങിന്റെ രചനകളുടെ സവിശേഷത അതിന്റെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലിയാണ്. പലപ്പോഴും മനുഷ്യന്റെ ദുര്‍ബലത, സാമൂഹിക ജീവിതത്തിന്റെ ആഘാതങ്ങള്‍, ജീവിതത്തിന്റെയും മരണത്തിന്റെയും പരസ്പരബന്ധം എന്നിവയാണ് അവരുടെ എഴുത്തിന്റെ പ്രമേയം. അതുകൊണ്ട് തന്നെയാവണം അത് ലോകമെങ്ങും പ്രിയങ്കരമായി വായിക്കപ്പെടുന്നത്.