Connect with us

Kerala

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ജീവനക്കാരന് ക്രൂര മര്‍ദനം

സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഹോട്ടല്‍ ജീവനക്കാരന് ക്രൂര മര്‍ദനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു. മര്‍ദനത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ അജിക്ക് തലയിലും മുഖത്തും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം കാഞ്ഞിരംപാറ മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോര്‍ട്ടിലായിരുന്നു സംഭവം. ഇവിടെ നിന്ന് സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്ത് കരിക്ക് കച്ചവടം നടത്തുകയായിരുന്ന നെട്ടയം സ്വദേശി രമേശന്‍ അസഭ്യം പറഞ്ഞു. ഇത് ജീവനക്കാരനായ അജി ചോദ്യം ചെയ്തു. എന്നാല്‍ വീണ്ടും പ്രകോപനം തുടര്‍ന്നതോടെ രമേശനെ കടയില്‍ നിന്ന് തള്ളിമാറ്റി. ഇതോടെ രമേശന്റെ മക്കള്‍ അടക്കം അഞ്ചംഗ സംഘം സ്ഥലത്തെത്തി ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ രമേശനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. രമേശന്റെ മക്കളും ബന്ധുക്കളുമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയവര്‍. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ നേരത്തെയും വധശ്രമ കേസിലടക്കം പ്രതിയാണെന്നും പോലീസ് അറിയിച്ചു.

 

 

 

Latest