Connect with us

Kerala

ആരോഗ്യസ്ഥിതി തൃപ്തികരം; ഉമ തോമസ് എം എല്‍ എ ഇന്ന് ആശുപത്രി വിടും

46 ദിവസത്തെ ചികിത്സക്ക് ശേഷമാണ് എംഎല്‍എ ആശുപത്രി വിടുന്നത്.

Published

|

Last Updated

കൊച്ചി| കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ താല്‍ക്കാലികമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എം എല്‍ എ ഇന്ന് ആശുപത്രി വിടും. 46 ദിവസത്തെ ചികിത്സക്ക് ശേഷമാണ് എംഎല്‍എ ആശുപത്രി വിടുന്നത്. ഡിസംബര്‍ 29ന് വൈകുന്നേരം ആറരയോടെയായിരുന്നു ഗുരുതര പരുക്കുകളോടെ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം.

നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ എംഎല്‍എയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണും. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക. വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ ഉമാ തോമസ് തീരുമാനിച്ചത്.

സിനിമ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണത്. ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു. കാക്കനാട് എം എ അബൂബക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായാണ് എംഎല്‍എ പങ്കെടുത്തത്.

 

 

---- facebook comment plugin here -----

Latest