Connect with us

Saudi Arabia

ഹൃദയപൂര്‍വം കേളി'; രണ്ട് വര്‍ഷംകൊണ്ട് വിതരണം ചെയ്തത് 55,000 പൊതിച്ചോറുകള്‍

2025 ജൂലൈയോടു കൂടി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സെക്രട്ടറി സുരേഷ് കണ്ണപുരം.

Published

|

Last Updated

വെട്ടം ശാന്തി സ്കൂളിന് 'ഹൃദയപൂർവം കേളി' പദ്ധതിയുടെ രണ്ടാം ഘട്ട ധാരണാപത്രം കൈമാറുന്നു.

റിയാദ് | കേരളത്തിലെ പ്രത്യേകം പരിഗണന ലഭിക്കേണ്ടവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരോടൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ ‘ഹൃദയപൂര്‍വം കേളി’ പദ്ധതി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി അടുത്ത സമ്മേളന കാലയളവിനുള്ളില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരുലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുക എന്നതായിരുന്നു സംഘടന എടുത്ത തീരുമാനം.

2022 സെപ്തംബര്‍ മാസം തുടങ്ങി 2024 ആഗസ്റ്റ് മാസം വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് കേരളത്തിലെ മിക്ക ജില്ലകളിലെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട 55,000 പേര്‍ക്ക് അന്നമൂട്ടാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു. കേളി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വിശിഷ്ട ദിവസങ്ങള്‍, ഓര്‍മ ദിനങ്ങള്‍, ആഘോഷ ദിനങ്ങള്‍ തുടങ്ങി ഓരോരുത്തരുടെ വ്യക്തിജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാന്‍ വേണ്ടി കൂടിയാണ് ഈ പദ്ധതിക്ക് കേളി തുടക്കം കുറിച്ചത്.

കേളി അംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും നല്ല പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. കേളിയുടെ ചില അംഗങ്ങള്‍ പദ്ധതി ആരംഭിച്ചത് മുതല്‍ ഓരോ മാസവും നിശ്ചിത എണ്ണം പൊതിച്ചോറുകള്‍ നല്‍കിവരുന്നു. തങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ അര്‍ഹരായവരുടെ കൈകളില്‍ തന്നെ ഭക്ഷണങ്ങള്‍ എത്തുന്നു എന്നതാണ് ഇവരെ പദ്ധതിയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്.
വരാന്‍ പോകുന്ന ഒരു വര്‍ഷം കേളിയുടെ സംഘടനാ സമ്മേളനങ്ങളുടെ കാലഘട്ടമാണ്. 2025 ജൂലൈയോടു കൂടി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടം പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ (ശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍) ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് 15 ദിവസത്തേക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ധാരണാപത്രം മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ കൈമാറി. വെട്ടം ശാന്തി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പിപി നാസര്‍ അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനവും തൊഴില്‍ പരിശീലനവും നല്‍കി കുട്ടികളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 2002ലാണ് ശാന്തി സ്‌പെഷ്യല്‍ സ്‌കൂളിന് തുടക്കമിട്ടത്. ‘ഹൃദയപൂര്‍വം കേളി’ പദ്ധതിയിലൂടെ രണ്ടാം തവണയാണ് ശാന്തി സ്‌കൂളിന് സഹായം നല്‍കുന്നത്. 120ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തില്‍ ഏഴു ദിവത്തെ ഭക്ഷണമായിരുന്നു നല്‍കിയിരുന്നത്.

കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, സ്‌കൂള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ഒ കെ എസ് മേനോന്‍, കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി റസാഖ് പ്രസംഗിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ കൃഷ്ണന്‍ സ്വാഗതവും പ്രധാനാധ്യാപിക ശ്രീലത നന്ദിയും പറഞ്ഞു.

 

Latest