Kerala
കാമുകനൊപ്പം ജീവിക്കാൻ 4 വയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊന്നു; 23കാരി അറസ്റ്റില്‍
കൊലപാതകത്തിന് കൂട്ടു നിന്നതിന് സ്‌നേഹയുടെ സഹോദരി കോകിലയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ചെന്നൈ | തമിഴ്‌നാട്ടില്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. കാമുകനൊപ്പം ജീവിക്കാന്‍ നാല് വയസുള്ള മകള്‍ പുവരശിയെ കൊന്ന 23കാരിയായ സ്‌നേഹയാണ് പോലീസിന്റെ പിടിയിലായത്. നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരത്താണ് സംഭവം.
സ്‌നേഹ ഏറെ നാളായി സെന്താമംഗലം സ്വദേശിയായ ശരത്തുമായി പ്രണയത്തിലായിരുന്നു. കാമുകൊപ്പം ജീവിക്കാന്‍ മകള്‍ തടസമാകുമെന്ന് കണ്ടാണ് യുവതി നാല് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്‌നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ കുട്ടിയുള്ളതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്‌നേഹയെ സ്വീകരിച്ചില്ല. തുടര്‍ന്ന് സ്‌നേഹ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുണ്ടെങ്കില്‍ കാമുകനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ വീടിനടുത്തുള്ള ബന്ധുവിന്റെ കൃഷിയിടത്തിലെത്തി. അവിടെ വെച്ച് ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിലേക്ക് മകളെ സ്‌നേഹ വലിച്ചെറിയുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെടുത്തത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സ്‌നേഹയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് കൂട്ടു നിന്നതിന് സ്‌നേഹയുടെ സഹോദരി കോകിലയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.